06 October, 2021 05:21:54 PM


നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് അടുക്കുന്നു : കഴിഞ്ഞ വര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍




പാലക്കാട്‌ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഓറഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിളവെടുപ്പിന് തുടക്കമിട്ടെങ്കിലും  നവംബറോടെ കൂടുതല്‍ കാര്യക്ഷമമാകും. 25 ഹെക്ടറിലായി 6000 തൈകളാണ് നട്ടിട്ടുള്ളത്. 3000 നാഗ്പൂര്‍ മന്ദാരിന്‍ വിഭാഗം ഹൈബ്രിഡ് ഇനവും ബാക്കി നെല്ലിയാമ്പതി ലോക്കല്‍ ഇനവുമാണ്. 2020 ല്‍ രണ്ടര ടണ്ണോളം ഓറഞ്ച് വിളവെടുത്തു. മുഴുവന്‍ ഓറഞ്ചും സ്‌ക്വാഷാക്കി വില്‍ക്കുകയാണ് പതിവെന്ന് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം സൂപ്രണ്ട് എ. നന്ദകുമാര്‍ പറഞ്ഞു.

2016 ല്‍ അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് നെല്ലിയാമ്പതി ഓറഞ്ച് കൃഷിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു മുന്‍പ് ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയതെന്ന് കരുതപ്പെടുന്ന ഓറഞ്ച് മരങ്ങളില്‍ നിന്നാണ് വിളവെടുത്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമായതോടെ കായ്ഫലം കുറയുകയും മരങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. ഫാമിന്റെ പേര് നിലനിര്‍ത്തുന്നതിനും കൂടി വേണ്ടിയായിരുന്നു പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍.

80 ഹെക്ടറില്‍ കാപ്പി, 10 ല്‍ പാഷന്‍ ഫ്രൂട്ട്, 20 ല്‍ പേര, 14 ല്‍ മാവ്, 10.30 ഹെക്ടറില്‍ റഫ് ലെമണ്‍ , രണ്ട് ഹെക്ടറില്‍ ചെറുനാരകം എന്നിവ നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിനു കീഴില്‍ കൃഷി ചെയ്തുവരുന്നു. ഇതിനു പുറമെ സ്‌ട്രോബറി, ആന്തൂറിയം, മറ്റ് അലങ്കാര സസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വില്‍പനയും നടക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയില്‍ വളരുന്ന നിരവധി പച്ചക്കറികള്‍ക്ക് നെല്ലിയാമ്പതിയില്‍ നിലമൊരുക്കിയിട്ടുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ്, ഗ്രീന്‍പീസ്, മല്ലി, പയര്‍, തക്കാളി, മുളക്, വഴുതനങ്ങ, ചീര, വെള്ളരി, തണ്ണിമത്തന്‍, ചെറിയ ഉള്ളി, സവാള എന്നിവയ്ക്കാണ് നിലമൊരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ അവസാനത്തോടെ പ്ലാന്റിംഗ് തുടങ്ങും. ഡിസംബര്‍ - ജനുവരിയോടെ വിളവെടുപ്പ് തുടങ്ങും.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ടണ്‍ പച്ചക്കറിയാണ് വിളവെടുത്തത്. പുറമെ നിന്ന് വാങ്ങുന്നതിനേക്കാള്‍ ശുദ്ധമായതും വിലക്കുറവുമുണ്ടെന്നതിനാല്‍ നെല്ലിയാമ്പതി പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ ആണെന്ന് സൂപ്രണ്ട് അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കിടയിലാണ് നെല്ലിയാമ്പതിയിലെ പഴങ്ങളും പച്ചക്കറികളും വിറ്റഴിക്കപ്പെടുന്നത്. കോവിഡ് 19 നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്ത് സെയില്‍സ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കാനാകാത്തതിനാല്‍ വില്‍പ്പനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായും അധികൃതര്‍ അറിയിച്ചു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ആകെ 171.40 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടക്കുന്നത്. 91 സ്ഥിരം തൊഴിലാളികളും 122 താത്ക്കാലിക തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. നെല്ലിയാമ്പതിയില്‍ ഫാം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും തോട്ടങ്ങളില്‍ നേരിട്ട് പോയി കൃഷി രീതികള്‍ കാണാനും പഠിക്കാനും അവസരമൊരുങ്ങും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K