29 September, 2021 09:06:37 AM


വിജയവഴിയിലേക്ക്; ഐപിഎല്ലിൽ പഞ്ചാബിനെ ആറു വിക്കറ്റിന് തകര്‍ത്ത് മുംബൈ



അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് വിജയവഴിയിലേക്ക് തിരിച്ചെത്തി. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി. ആറുവിക്കറ്റിനാണ് രോഹിതും സംഘവും വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറുപന്തുകള്‍ ശേഷിക്കേ വിജയം നേടി. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ 6ന് 135. മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 4ന് 137.

സീസൺ പുനരാരംഭിച്ചതിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. തകർച്ചയില്‌ ചെറുത്തുനിന്ന സൗരഭ് തിവാരിയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും കിറോൺ പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത്. ഈവിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി. പഞ്ചാബ് ആറാം സ്ഥാനത്താണ്.

136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാല്‍ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി രവി ബിഷ്‌ണോയ് മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ചു. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ശര്‍മയെ മന്‍ദീപ് സിങ്ങിന്റെ കൈയിലെത്തിച്ച ബിഷ്‌ണോയ് തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി. രോഹിത് എട്ട് റണ്‍സ് മാത്രമെടുത്തപ്പോള്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ബാറ്റിങ് പവര്‍പ്ലേയില്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് എടുത്തത്. പിന്നീട് ക്രീസിലൊന്നിച്ച ഡികോക്കും സൗരഭ് തിവാരിയും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. പക്ഷേ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്കിനെ മടക്കി ഷമി വീണ്ടും മുംബൈ ഇന്ത്യന്‍സിനെ പ്രതിരോധത്തിലാക്കി. 29 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ഡി കോക്കിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഡി കോക്കിന് പകരമെത്തിയ ഹാര്‍ദിക് പാണ്ഡ്യയും സൗരഭ് തിവാരിക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹാര്‍ദിക് സിംഗിളുകളെടുത്ത് കളിച്ചപ്പോള്‍ സൗരഭ് ആക്രമിച്ചു. എന്നാല്‍ സ്‌കോര്‍ 92-ല്‍ നില്‍ക്കേ 37 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത സൗരഭ് തിവാരിയെ മടക്കി എല്ലിസ് മുംബൈയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. തിവാരി മടങ്ങിയ ശേഷം ആക്രമിച്ച് കളിച്ച ഹാര്‍ദിക് ഷമിയെറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടി ഫോമിലേക്കുയര്‍ന്നു. ഒപ്പം ടീം സ്‌കോര്‍ 100 കടന്നു അവസാന മൂന്നോവറില്‍ മുംബൈയ്ക്ക് 29 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപ് ചെയ്ത 18-ാം ഓവറില്‍ ഒരു ഫോറും സിക്‌സുമടക്കം മുംബൈ 13 റണ്‍സെടുത്തു. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 16 ആയി. ഷമിയെറിഞ്ഞ 19-ാം ഓവറില്‍ 17 റണ്‍സടിച്ച് ഹാര്‍ദിക്കും പൊള്ളാര്‍ഡും ചേര്‍ന്ന് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. ഹാര്‍ദിക്ക് 30 പന്തുകളില്‍ നിന്ന് നാലുഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 40 റണ്‍സെടുത്തും പൊളളാര്‍ഡ് ഏഴ് പന്തുകളില്‍ നിന്ന് 15 റണ്‍സടിച്ചും പുറത്താവാതെ നിന്നു.പഞ്ചാബിനായി രവി ബിഷ്‌ണോയി രണ്ടുവിക്കറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മുഹമ്മദ് ഷമി, നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ദീപക് ഹൂഡയുടെയും ചെറുത്തുനില്‍പ്പാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ 48 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ ഹൂഡ-മാര്‍ക്രം സഖ്യമാണ് 100 കടത്തിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K