31 August, 2021 05:35:11 PM


നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും - മുഖ്യമന്ത്രി പിണറായി വിജയന്‍



പാലക്കാട്‌: നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെപ്റ്റംബറിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി കെട്ടിടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്താന്‍ പി.എസ്.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നല്‍കുകയാണ് സര്‍ക്കാരിന്റെ സമീപനം. ഉദ്യോഗാര്‍ത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനാകും വിധം പി.എസ്.സി പരീക്ഷാ സിലബസില്‍ മാറ്റം കൊണ്ടുവരാനാകണം. സര്‍ക്കാര്‍ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉണ്ടാക്കുന്ന തരത്തില്‍ സിലബസില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ 1,61,361 പേര്‍ക്ക് കേരള പി.എസ്.സി മുഖേന നിയമനം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതിയാണ് കേരള പി.എസ്.സി സ്വീകരിക്കുന്നത്. നിയമനം ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് നിയമനം ലഭിക്കാത്തവരായി ലിസ്റ്റിലുണ്ടാവും. റാങ്ക് ലിസ്റ്റില്‍ വന്നാല്‍ നിയമനം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഈ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


ലാസ്റ്റ്ഗ്രേഡ് സര്‍വീസ് മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തിക വരെ നീളുന്ന 1760 ഓളം വിവിധ തസ്തികകളില്‍ പി. എസ്.സി നിയമനം നടത്തുന്നുണ്ട്. പ്രതിവര്‍ഷം ആയിരത്തോളം റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നു. 25000 ത്തോളം അഭിമുഖങ്ങള്‍ നടത്തുകയും 30000 ത്തോളം നിയമന ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്നു. എഴുതി അപേക്ഷിക്കുന്നതില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷിക്കുന്ന രീതിയിലേക്ക് മാറി. വിജ്ഞാപനമിറങ്ങി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുമ്പ് അഞ്ചോ ആറോ വര്‍ഷമെടുത്തത് ഇപ്പോള്‍ രണ്ടു വര്‍ഷത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ പി.എസ്.സിക്ക് കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ഓഖി, നിപ്പ, പ്രളയം, കാലവര്‍ഷകെടുതി, കോവിഡ് തുടങ്ങിയ നിരവധി ദുരന്തങ്ങള്‍ വന്ന കാലമായിട്ടുകൂടി പി.എസ്.സിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ടു പോയെന്നാണ് നിയമനങ്ങളുടെ എണ്ണം വ്യക്തമാക്കുന്നത്. പൊതുസംരംഭങ്ങളില്‍ നിന്നും സേവനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്ന നില സംസ്ഥാനം സ്വീകരിച്ചില്ല. ആരോഗ്യരംഗത്ത് ആവശ്യമായ നിയമനം നടത്താത്ത പ്രദേശങ്ങളും സംസ്ഥാനങ്ങളും കോവിഡിനെ നേരിട്ട അനുഭവവും നിയമനം നടത്തിയ കേരളം നേരിട്ട നിലയും മുന്നിലുണ്ട്.


എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പി.എസ്.സിക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കേന്ദ്രങ്ങള്‍ ഉണ്ടാവണം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 887 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട്. പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തില്‍ 345 പേര്‍ക്ക് പരീക്ഷ എഴുതാനാകും. കോട്ടയത്ത് പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റേയും ഓണ്‍ലൈന്‍ കേന്ദ്രത്തിന്റേയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം ഉണ്ടായപ്പോള്‍ മാറ്റിവെച്ച അഭിമുഖകള്‍ അടുത്ത് തന്നെ പുനരാരംഭിക്കും. രാജ്യത്തെതന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരളത്തിലേത്. നിഷ്പക്ഷവും നീതിപൂര്‍വവും കാര്യക്ഷമമായ സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ അധ്യക്ഷനായി.


ജില്ലാ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഓണ്‍ലൈനായും ജില്ലാ പി.എസ്.സി ഓഫീസ് പുതിയ കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും നിര്‍വഹിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായും കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണനയം തൊഴിലുകളെ ഇല്ലാതാക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതായും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.


കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി പൂര്‍ണമായും നിഷ്പക്ഷമായി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് പി.എസ്.സിയെന്നും ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് അഭ്യസ്തവിദ്യരുടെ എണ്ണം കൂടുതലായതിനാല്‍ തീര്‍ത്തും സുതാര്യമായ രീതിയില്‍ നിയമനങ്ങള്‍ നടത്തണമെന്നും വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.


ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷൈലജ, കമ്മീഷന്‍ അംഗങ്ങളായ സി സുരേശന്‍, ഡോ. കെ.പി സജിലാല്‍, ടി.ആര്‍ അനില്‍കുമാര്‍, മുഹമ്മദ് മുസ്തഫ കടമ്പോട്ട്, ഡോ.സി.കെ ഷാജിബ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്ജ്, പാലക്കാട് ജില്ലാ ഓഫീസര്‍ മുകേഷ് പരുപ്പറമ്പത്ത്, പാലക്കാട് പി.ഡബ്ല്യൂ.ഡി കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.പി ജയശ്രീ എന്നിവര്‍ സംസാരിച്ചു. പി.എസ്.സി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയ കോഴിക്കോട് മൂപ്പന്‍സ് ആസ്‌ടെക്ക് കോണ്‍ട്രാക്ടിങ് ചെയര്‍മാന്‍ അഹമ്മദ് മൂപ്പന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ മൊമെന്റോ നല്‍കി ആദരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K