17 July, 2021 05:51:25 PM


ദുരുപയോഗം: ഇന്ത്യയിൽ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്ട്‌സ്ആപ്പ്



ന്യൂഡല്‍ഹി: ഇന്ത്യയിൽ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്ട്‌സ്ആപ്പ്. നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടർന്നാണ് ഈ അക്കൗണ്ടുകൾ എല്ലാം കഴിഞ്ഞ മാസം തന്നെ നിരോധിച്ചതായുള്ള സ്ഥിരീകരണം വ്യാഴാഴ്ച വാട്ട്സ്ആപ്പ് നൽകിയത്. ലൈവ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് 2021ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ച‍ട്ടങ്ങൾ പ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകളുടെ നിരോധനം നടപ്പിലാക്കിയിരിക്കുന്നത്.


ഈ വർഷം മെയ് 15 മുതൽ ജൂൺ 15 വരെയുള്ള വിവരങ്ങൾ കാണിക്കുന്ന റിപ്പോർട്ട് ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് സ്പാം സന്ദേശങ്ങള്‍ അനധികൃതമായ രീതിയിൽ ഉപയോഗിച്ചതിനാലാണ് ഇന്ത്യയിലെ ഇരുപത് ലക്ഷം ഇന്ത്യൻ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ 95 ശതമാനത്തിലധികവും നിരോധിച്ചതെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.


വാട്ട്‌സ്ആപ്പിന്റെ പരാതി പരിഹാര സംവിധാനങ്ങൾ ഉപയോഗിച്ച ഇന്ത്യയിലെ ഉപയോക്താക്കളിൽ 345 പേര്‍ പുന:പരിശോധന അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിൻപ്രകാരം 63 അക്കൗണ്ടുകളില്‍ അനുകൂലമായോ പ്രതികൂലമായോ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. അതായത് നിലവിൽ ഈ അക്കൗണ്ടുകൾ നിരോധിക്കുകയോ മുമ്പ് നിരോധിച്ച അക്കൗണ്ട് പുന:സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.


അക്കൗണ്ട് നിരോധനത്തിന്റെ വാർത്ത പുറത്തുവന്നതോടെ ട്വിറ്ററിൽ ഒരു പുതിയ 'മീം ഫെസ്റ്റിവൽ' തന്നെ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഈ നീക്കത്തെ തുടർന്ന് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ ദേഷ്യം ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. പലരും നീണ്ട വാട്ട്‌സ്ആപ്പ് ഫോർ‌വേർ‌ഡുകള്‍ ഒഴിവാക്കി, അക്കൗണ്ടുകൾ‌ നിരോധിക്കപ്പെട്ടവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാൻ പലരും മീമുകളുമായി ട്വിറ്ററിൽ സജീവമായി.


മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പ് റിപ്പോർട്ടിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. പരാതി പരിഹാര സംവിധാനങ്ങളിലൂടെ ലഭിച്ച പരാതികൾക്ക് പുറമേയാണിത്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പറയുന്നത്, ദുരുപയോഗം കണ്ടെത്തുന്ന രീതി മൂന്ന് ഘട്ടങ്ങളിലായിട്ടാണ്‌ പ്രവർത്തിക്കുന്നതെന്നാണ്‌. രജിസ്ട്രേഷൻ വേളയിലും സന്ദേശമയയ്ക്കുമ്പോഴും കൂടാതെ ഉപയോക്തൃ റിപ്പോർട്ടുകളിൽ നിന്നും ഇത് ലഭിക്കുന്നു. മാത്രവുമല്ല, ഉപയോക്താക്കൾ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും നെഗറ്റീവ് ഫീഡ്‌ബാക്ക് മറുപടിയായി നല്‍കുന്നതും ദുരുപയോഗമായിത്തന്നെ കണക്കിലെടുക്കുമെന്നും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പറയുന്നു. ഇത്തരം കേസുകൾ കൂടുതൽ വിലയിരുത്തുന്നതിന് ഒരു വിശകലന സംഘം ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം വർദ്ധിപ്പിച്ചിട്ടുണ്ട്.


"ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ദുരുപയോഗം കണ്ടെത്തുന്നതിനും അവ തടയുന്നതിനുമായി വിപുലമായ എഐ ഉപകരണങ്ങളും മറ്റ് വിപുലമായ സൗകര്യങ്ങളും വിന്യസിക്കുന്നതിനൊപ്പം ഉപയോക്തൃ റിപ്പോർട്ടുകൾ, പ്രൊഫൈൽ ഫോട്ടോകൾ, ഗ്രൂപ്പ് ഫോട്ടോകൾ, വിവരണങ്ങൾ എന്നിവയുൾപ്പെടെ ലഭ്യമായ എൻ‌ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ടെന്ന് " വാട്ട്‌സ്ആപ്പ് പറയുന്നു.


ഈ മാസം ലഭിച്ച ആകെ 345 റിപ്പോർട്ടുകളിൽ 63 അക്കൗണ്ടുകൾക്കെതിരെ വാട്‌സ്ആപ്പ് നടപടിയെടുത്തിട്ടുണ്ട്, ബാക്കിയുള്ളവ തുടർ നടപടികൾ ആവശ്യമില്ലാത്ത ഒന്നിലധികം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന് സഹായം ആവശ്യമുള്ള ഉപയോക്താക്കൾ, ചില സവിശേഷതകൾക്ക് സഹായം ആവശ്യമുള്ളവര്‍, സേവനത്തിനായുള്ള ഫീഡ്‌ബാക്ക് അല്ലെങ്കിൽ നിരോധിത അക്കൗണ്ടുകൾ പുന:സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. നിലവിലുള്ള എല്ലാ പരാതി പരിഹാര മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K