16 June, 2021 02:45:21 PM


മദ്യശാലകൾ തുറക്കാൻ അനുമതി; ആരാധനാലയങ്ങളോട് വിവേചനം: കുറ്റപ്പെടുത്തലുമായി എന്‍എസ്എസ്



കോട്ടയം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശമിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളിൽ ആരാധനാലയങ്ങൾ ഉൾപ്പെടുത്താത്തത് എൻഎസ്എസിനെ ചൊടിപ്പിച്ചു. സർക്കാർ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതാണ് എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയപ്പോള്‍ ആരാധനാലയങ്ങളോട് മാത്രം വിവേചനമെന്തെന്ന് ജി സുകുമാരൻ നായർ ചോദിക്കുന്നു.


ആരാധനാലയങ്ങളിൽ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകൾക്കൊപ്പം നിയന്ത്രിതമായ രീതിയിൽ വിശ്വാസികൾക്ക് ദർശനം നടത്തുന്നതിന് അനുമതി നൽകാൻ സർക്കാർ തയ്യാറാകണം എന്ന ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകൾ ഉണ്ടായിരുന്നു എന്ന് എൻഎസ്എസ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിവിധമേഖലകളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച് വിവിധ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുന്നുണ്ട്. അവിടെ ആരാധനാലയങ്ങളിൽ തഴയപ്പെടുന്നതായാണ് സുകുമാരൻ നായർ പറയുന്നത്.


സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെ ഉള്ളതാണ് എ വിഭാഗം. എട്ടിനും 20 നും ഇടയിലുള്ളത് ബി വിഭാഗം. ഇരുപതിന് മുകളിൽ സി വിഭാഗം. 30 ന് മുകളിൽ ഡി വിഭാഗം. എ വിഭാഗത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ എല്ലാ കടകളും തുറക്കാൻ അനുമതിയുണ്ട്. ബി വിഭാഗത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാം. സി വിഭാഗത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി ഉള്ളപ്പോൾ ചെരുപ്പ് സ്റ്റേഷനറി തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ദിവസം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 


എൻഎസ്എസ് വാർത്താക്കുറിപ്പ് ഇറക്കി ആവശ്യം മുന്നോട്ടു  വെക്കുന്നതിനു മുൻപ് തന്നെ വിവിധ മുസ്ലീം സംഘടനകൾ ആരാധനാലയങ്ങൾ തുറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഓരോ മേഖലയിലെയും ഇളവുകൾ പരിഗണിച്ച് ആരാധനാലയങ്ങൾക്കും ഇളവുകൾ വേണമെന്നായിരുന്നു ആവശ്യം. വിവിധ സാമുദായിക സംഘടനകൾ ആവശ്യം ശക്തമാക്കിയതോടെ സർക്കാർ ഇനി തീരുമാനം മാറ്റുമോ എന്നാണ് അറിയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആണ്  ആരാധനാലയങ്ങളുടെ കാര്യത്തിൽ കുറച്ചു കൂടി കാത്തിരിക്കണം എന്ന് വ്യക്തമാക്കിയത്.


എന്നാൽ മദ്യശാലകൾ അടക്കം തുറക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ എന്തിനാണ് നിയന്ത്രണം എന്ന ചോദ്യം കൂടുതൽ പ്രസക്തമാവുകയാണ്. എൻഎസ്എസും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ കടുത്ത ആശയ ഭിന്നതയാണ് ഏറെക്കാലമായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശ്വാസികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതും ഏറെ വലിയ ചർച്ചകൾക്കാണ് കാരണമായത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളും സർക്കാറിനോട് ആശയ ഭിന്നത വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങളുടെ വിഷയത്തിലും സമാനമായ നിലപാട് ഉണ്ടാകുന്നതോടെ സർക്കാരിനെതിരെ ഈ വിഷയത്തിൽ കൂടുതൽ പ്രചരണങ്ങൾക്ക് വിവിധ സാമുദായിക സംഘടനകൾ നീക്കം നടത്താനാണ് സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K