10 June, 2021 09:51:15 AM


കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ നാലു മാസം പീഡിപ്പിച്ച കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ



കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതിയായ മാർട്ടിൻ ജോസഫിന്‍റെ സഹോദരനെയും സുഹൃത്തുക്കളെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിൽ പീഡനത്തിനിരയായ യുവതി പരാതി നൽകി 22 ദിവസങ്ങൾ ശേഷവും പ്രതിയായ മാർട്ടിൻ ജോസഫിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന് പരാതിക്കാരിയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.


രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. തൃശൂരിലുള്ള സംഘം മാർട്ടിൻ ജോസഫിന്റെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഇയാളുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് മാർട്ടിൻ ജോസഫിനെ രക്ഷപ്പെടാൻ സഹായം ഒരുക്കിയത്. ഇയാൾ എവിടെയാണ് ഒളിവിൽ താമസിക്കുന്നത് വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ പിടികൂടാനായി നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ രാജ്യം വിട്ടുപോകാൻ സാധ്യതയില്ല.


തൃശ്ശൂരിൽ തന്നെ മാർട്ടിൻ ജോസഫ് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ നീക്കം. തൃശൂർ എത്തിയ മാർട്ടിൻ ജോസഫ് കാർ ഉപയോഗിച്ചാണ് ഇവിടെനിന്ന് കടന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് 4 കാറുകൾ പോലീസ് പിടിച്ചെടുത്തത്. കേസിൽ മുൻകൂർ ജാമ്യത്തിനായി മാർട്ടിൻ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുമായി ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും താനുമായി അകന്നതിനെ തുടർന്നാണ് പരാതി നൽകിയെന്നുമാണ് മാർട്ടിൻ ജോസഫിന്റെ ആരോപണം.


സെഷൻസ് കോടതിയിലും ജില്ല കോടതിയിലും മാർട്ടിൻ ജോസഫ് നൽകിയ ജാമ്യപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അഞ്ചു ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും യുവതി പരാതി നൽകിയിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.


കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസ് പരാതി നൽകുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K