08 June, 2021 12:19:21 PM


സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം; കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം



കാസർകോട്: പണം നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.


കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.


ഇന്നലെ, മഞ്ചേശ്വരം ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിൽ സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിപിഎം അധികാരമുപയോഗിച്ച് ബിജെപിയെ അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.


കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. ബിജെപിക്കെതിരെ പിണറായി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. ബിജെപി യോഗം തടയാൻ പോലീസിനെ ഉപയോഗിച്ചെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബിജെപിക്കാർ ആരുമില്ലെന്നും പി കെ കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K