18 May, 2021 02:54:12 PM


കേരളപിറവിക്കു ശേഷം ആദ്യമായി ഒരു മന്ത്രിയെ കിട്ടിയ സന്തോഷത്തിൽ ഏറ്റുമാനൂര്‍



ഏറ്റുമാനൂര്‍: തങ്ങള്‍ക്ക് ആദ്യമായി ഒരു മന്ത്രിയെ ലഭിച്ച സന്തോഷത്തിലാണ് ഏഴരപൊന്നാനയുടെ നാട്. കേരളപിറവിക്കുശേഷം നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏറ്റുമാനൂരിന് സമ്മാനിച്ചത് ഒമ്പത് എംഎല്‍എമാരെ. ഇതില്‍ ഒമ്പതാമനായി പാമ്പാടി ഹിമഭവനില്‍ വി.എന്‍.വാസവന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം സ്വദേശിയായ ആദ്യ സിപിഎം മന്ത്രിയായി.


1996ലെ നായനാര്‍ മന്ത്രിസഭയില്‍ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണന്‍ മന്ത്രിയായിരുന്നുവെങ്കിലും അദ്ദേഹം കോട്ടയം സ്വദേശി ആയിരുന്നില്ല. എന്നാല്‍ വാസവന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം ജില്ലയിലെ രണ്ടാമത് സിപിഎം മന്ത്രി എന്ന നിലക്കു മാത്രമല്ല, ഏറ്റുമാനൂരില്‍നിന്നുള്ള ആദ്യമന്ത്രി എന്ന നിലയ്ക്കുകൂടിയാണ്. 


വികസനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ജനകീയ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന വി.എന്‍.വാസവന്‍ കടന്നുവന്ന വഴികള്‍ ഇല്ലായ്മകളോട് പടവെട്ടിയും പ്രതിസന്ധികളെ അതിജീവിച്ചും. ജില്ലയില്‍ വിപ്ലവപ്രസ്ഥാനത്തിനു ആഴത്തിൽ വേരോടിച്ച നേതാവെന്ന നിലയില്‍ രാഷ്ട്രീയരംഗത്ത് കോട്ടയത്തെ അതികായനായി മാറി. ഐ ടി ഐ  വിദ്യാഭ്യാസകാലത്ത് ഇടുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയത്. കുടുംബത്തെ സഹായിക്കാൻ നാട്ടിൽ ചെറിയ ജോലികളും അക്കാലത്ത് ചെയ്തു.



മറ്റക്കരയിലെ  ജ്ഞാനപ്രബോദിനി വായനശാലയിലൂടെ വായനയുടെ വിശാലമായ ലോകത്തും  യുവജന പ്രസ്ഥാനത്തിന്‍റെ പഠന ക്‌ളാസുകളിലും സജീവമായി. കെ എസ് വൈ എഫിന്‍റെ ജില്ലാ വൈസ് പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം പള്ളിക്കത്തോട് ലോക്കൽ സെക്രട്ടറിയും ആയി. പഞ്ചായത്തിലേക്കായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം. വിജയിച്ചുവെന്നു മാത്രമല്ല, വാസവന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി പഞ്ചായത്ത് ഭരണവും പിടിച്ചെടുത്തു.


അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തട്ടകമായിരുന്ന പാമ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വാസവന്‍ നിയോഗിക്കപ്പെട്ടു. പാമ്പാടി വാസവനിലെ രാഷ്ട്രീയ നേതാവിനെ പൂർണതയിൽ എത്തിച്ച ചരിത്രമാണ് പിന്നിട് കാണാൻ സാധിച്ചത്. ചെത്തുതൊഴിലാളി യൂണിയന്‍റെ അമരക്കാരനായി മാറിയ അദ്ദേഹത്തിന്‍റെ താമസം അക്കാലത്ത്  പാമ്പാടിയിലെ പാർട്ടി ഓഫീസിൽ ആയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച യൂണിയനാക്കി പാമ്പാടി യൂണിയനെ വാസവൻ മാറ്റി. 1978 ൽ ഏതാനും തൊഴിലാളികളെ വച്ചു വാസവൻ പാമ്പാടിയിൽ ആരംഭിച്ച മെയ് ദിന റാലി 4 പതിറ്റാണ്ടായി തുടരുന്നു.


അന്തരിച്ച സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ആരാധകനായിരുന്ന വാസവൻ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ നവലോകം സാംസ്കാരിക കേന്ദ്രം രൂപികരിച്ച് മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരെ പൊൻകുന്നം വർക്കിയുടെ തറവാട്ടിലെത്തിച്ചു. സഹകരണ മേഖലയിൽ സി പി എമ്മിന്‍റെ ബലം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിനിടെ തുടങ്ങി. വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ഭരണം പിടിച്ചെടുത്തു. പാമ്പാടിയിൽ റൂറൽ ഹൗസിങ് സൊസൈറ്റി രൂപീകരിച്ചു.


സി ഐ ടി യു ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായി. പാർട്ടിയിലും അതിവേഗ വളർച്ചയായിരുന്നു വാസവന്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെത്തി. ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തും വാസവൻ എത്തി. സഹകരണ കൺസോർഷ്യം രൂപീകരിച്ചു റബ്കോയുടെ രൂപീകരണത്തിനും നേതൃത്വം നൽകി.


കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെ ഇന്നുകാണുന്ന വിധത്തിലുള്ള ആശുപത്രിയായി ഉയർത്തിയത് വാസവന്‍റെ കൂടി വികസനസങ്കൽപങ്ങളാണ്. 40 വർഷമായി ആശുപത്രിയുടെ വി കസനസമിതി അംഗമായി പ്രവർത്തിക്കുന്നു. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനായി രോഗികൾക്ക് ആഹാരവിതരണം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം നൽകിവരുന്നു.


നിയമസഭയിലേക്ക് കന്നി അങ്കം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയായിരുന്നു. 1987 ലെ തിരത്തെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഏറ്റവും താഴ്ത്താൻ സാധിച്ചു. ഒരു തവണ കൂടി പുതുപ്പള്ളിയിൽ മത്സരിച്ചു. 2006ൽ കോട്ടയം നിയമസഭ മണ്ഡലത്തിൽ നിന്നു മൽസരിച്ചു എം എൽ എ ആയി. പിന്നീട് ഒരു തവണ കൂടി കോട്ടയത്തു നിന്നു നിയമസഭയിലേക്കും ലോക് സഭയിലേക്കും മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. പക്ഷെ അത് വിജയത്തിലേക്കുള്ള കുതിപ്പ് തന്നെയായിരുന്നു.


യുഡിഎഫ് കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലം 2011ല്‍ അഡ്വ.കെ. സുരേഷ്കുറുപ്പിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 1801 വോട്ടായിരുന്നു ഭൂരിപക്ഷം. 2016 ല്‍ ഭൂരിപക്ഷം 8899 ആയി ഉയര്‍ത്തി സുരേഷ്കുറുപ്പ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കുറി പ്രതികൂലസാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ഭൂരിപക്ഷം 14303 വോട്ടാക്കി മാറ്റികൊണ്ടായിരുന്നു വാസവന്‍ ഏറ്റുമാനൂരില്‍ വെന്നികൊടി പാറിച്ചത്.


കോട്ടയത്തുനിന്നും ആദ്യമായി നിയമസഭയിലെത്തിയ വാസവന് മികച്ച നിയമസഭാസാമാജികനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ റെഡ്ക്രോസ് പുരസ്കാരം, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേള്‍ഡ് മലയാളി കൌണ്‍സില്‍ നല്‍കിയ ജീവകാരുണ്യപുരസ്കാരം തുടങ്ങി ഇരുപതോളം അംഗീകാരങ്ങള്‍ വാസവനെ തേടിയെത്തി.  കുറ്റിക്കല്‍ സെന്‍റ് തോമസ് ഹൈസ്കൂള്‍ റിട്ട അധ്യാപിക ഗീതയാണ് ഭാര്യ. മക്കള്‍: ഹിമ വാസവന്‍, ഗ്രീഷ്മ വാസവന്‍, മരുമകന്‍: ഡോ.നന്ദകുമാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K