05 May, 2021 01:54:18 PM


എം സ്വരാജിന്റെ പരാജയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം



തൃപ്പൂണിത്തുറ: കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചോദ്യം ചെയ്യും.


സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ മണ്ഡലമാണ് തൃപ്പൂണിത്തുറ. 992 വോട്ടിന്സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെ ബാബുവിന് മുന്നില്‍ വീണത് ബിജെപി വോട്ടുകള്‍ മറച്ചത്കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബുവിന്റെ വിജയത്തിനെതിരെ സിപിഎം കോടതിയെ സമീപിക്കുന്നത്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഎം ഉന്നയിക്കുന്നു. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം.


തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഎം ആരോപിക്കുന്നു. എണ്‍പത് വയസ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് എണ്ണാതെ മാറ്റിവച്ച നടപടിയും സിപിഎം എതിര്‍ക്കും. സീല്‍ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താല്‍ വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K