04 May, 2021 05:45:41 PM


കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎല്‍ 14-ാം സീസണ്‍ നിര്‍ത്തിവെച്ചു



മുംബൈ: ടീമംഗങ്ങള്‍ക്കിടയിലേക്കും കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ 14-ാം സീസണ്‍ താത്ക്കാലികമായി നിർത്തിവെക്കാൻ  ബിസിസിഐ തീരുമാനം. പുതുതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്ര എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു.


ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അഹമ്മദാബാദിൽ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കൊൽക്കത്ത - റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ സിഇഒ കാശി വിശ്വനാഥൻ, ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, ബസ് ക്ലീനർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ കൊൽക്കത്തക്കെതിരെ അവസാനം കളിച്ച ടീമെന്ന നിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങളോട് ക്വറന്റീനിൽ പ്രവേശിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.


ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും ടീമുകളും. മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ മൂന്നാമത്തെ ടെസ്റ്റിലാണ് വരുണും സന്ദീപും പോസിറ്റീവായതെന്ന് കൊൽക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. ഏപ്രിൽ 29ന് കൊൽക്കത്തയുമായി കളിച്ച ഡൽഹി ടീമിലെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാൻ തീരുമാനമായിട്ടുണ്ട്.


അതേസമയം, ബയോ ബബിൾ സംവിധാനത്തിൽ കഴിയുന്ന താരങ്ങൾക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ‌പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്ത ബയോ സെക്യൂർ ബബിള്‍ സംവിധാനത്തിലാണ് ഐ പി എൽ താരങ്ങളെല്ലാം കഴിയുന്നത്. താരങ്ങൾക്ക് മത്സരങ്ങൾക്കും പരിശീലനത്തിനുമല്ലാതെ ബബിൾ സംവിധാനം വിട്ട് പുറത്തുപോകാനുള്ള അനുവാദമില്ല.


തോളിലെ വേദനയെത്തുടർന്ന് പരിശോധനയ്ക്കായി കൊൽക്കത്ത താരം വരുൺ ചക്രവർത്തി ബബിൾ വിട്ട് പുറത്ത് പോയിരുന്നു. അതിനു ശേഷം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നുമാകാം താരത്തിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ചെന്നൈ ടീം ക്യാംപിലും കോവിഡ് ഉണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നത്.


കോവിഡ് വ്യാപനത്തിന് പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്‌‌ൻ റിച്ചഡ്സൻ, ബയോ ബബിളിൽ കഴിയാനുള്ള മാനസിക ബുദ്ധിമുട്ട് മൂലം ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൻ എന്നിവരും ഇന്ത്യൻ താരം ആർ അശ്വിനും ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ഇവരെ കൂടാതെ അമ്പയർ നിതിൻ മേനോൻ, മാച്ച് റഫറി മനു നയ്യാർ എന്നിവരും പിൻമാറി. എന്നാൽ കോവിഡിനിടയിലും ഐപിഎൽ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം. ഇതിനിടെയാണ് കൂടുതൽ താരങ്ങൾക്ക് കോവിഡ് ബാധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.


ബയോ ബബിൾ സംവിധാനത്തിൽ കഴിയുന്ന താരങ്ങൾക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്ന് പരിശോധിക്കാൻ ബിസിസിഐ അന്വേഷണം തുടങ്ങി. ബോർഡ് മുന്നോട്ട് വച്ച കോവിഡ് മാനദണ്ഡങ്ങൾ ടീമുകൾ ലംഘിച്ചിരുന്നോ എന്നും അന്വേഷണത്തിലൂടെ കണ്ടെത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K