27 March, 2021 04:38:04 PM


മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് ചെങ്കൊടിയേന്തിയ വനിതകള്‍



ചെന്നൈ: കേരളത്തില്‍ എതിര്‍ മുന്നണികളിലായി ബദ്ധശത്രുക്കളായി കഴിയുന്ന പാര്‍ട്ടിക്കാര്‍ തമിഴ്നാട്ടില്‍ കൈകോര്‍ക്കുന്നത് കൗതുകമാവുന്നു. മതതീവ്രവാദത്തിന്‍റെ പേര് പറഞ്ഞ് കേരളത്തില്‍ അകറ്റിനിര്‍ത്തിയിരിക്കുന്ന മുസ്ലിം ലീഗിന് വോട്ടഭ്യര്‍ത്ഥിച്ച് മുന്നിലുള്ളത് സിപിഎം തന്നെ. ചെങ്കൊടിയേന്തിയ വനിതകളുമായി സിപിഎം ലീഗിനായി വോട്ട് തേടിയിറങ്ങുന്ന കാഴ്ചയാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാനാവുന്നത്.



തമിഴ്നാട് കടയനല്ലൂര്‍ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ.എ.എം മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരുപാര്‍ട്ടിക്കാരും സംയുക്തമായി 'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്' എന്നീ മുദ്രാവാക്യങ്ങളോടെ പ്രചാരണം നടത്തുന്നത്. കെ.എ.എം മുഹമ്മദ് അബൂബക്കര്‍ ഇവിടുത്തെ സിറ്റിംഗ് എം.എല്‍.എയാണ്. കടയനല്ലൂരിനു പുറമെ വാണിയമ്പാടി, ചിദംബരം സീറ്റുകളിലാണ് ലീഗ് ജനവിധി തേടുന്നത്.


സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ മുന്നണിയുടെ ഭാഗമാണ് ഇവിടെ മുസ്‍ലിം ലീഗും സി.പി.ഐ.എമ്മും. മുസ്‍ലിം ലീഗ് മൂന്ന് സീറ്റുകളിലാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ വി.സി.കെ, എം.എം.കെ എന്നീ പാര്‍ട്ടികളടങ്ങുന്നതാണ് തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി. കോണ്‍ഗ്രസിന് 25ഉം സി.പി.എം, സി.പി.ഐ, വി.സി.കെ. വൈക്കോയുടെ എം.ഡി.എം.കെ എന്നിവര്‍ക്കു ആറു സീറ്റുവീതമാണ് നല്‍കിയിരിക്കുന്നത്. മനിതനേയ മക്കള്‍ കക്ഷി രണ്ടും സീറ്റുകളിലും മത്സരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K