15 February, 2021 06:37:31 PM


'മീശ'യ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; പ്രതിഷേധവുമായി ബിജെപി



തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ എസ്. ഹരീഷിന്റെ 'മീശ' നോവല്‍ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. പി. രാമന്‍, എം.ആര്‍. രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.


പി. വല്‍സലയ്ക്കും വി.പി. ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. എന്‍.കെ. ജോസ്, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍, റോസ് മേരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അര്‍ഹനായി.


സജിത മഠത്തില്‍, ജിഷ അഭിനയ (നാടകം), ഡോ. കെ.എം. അനില്‍ (സാഹിത്യ വിമര്‍ശനം), ജി. മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം), ഡോ. ആര്‍.വി.ജി. മേനോന്‍ (ശാസ്ത്ര ചരിത്രം), എം.ജി.എസ്. നാരായണന്‍ (ജീവചരിത്രം), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം), കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം) കെ.ആര്‍. വിശ്വനാഥന്‍ (വിവര്‍ത്തനം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.


പ്രൊഫസര്‍ മാധവന്‍ (ഐ.സി. ചാക്കോ പുരസ്‌കാരം) ഡി. അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സിബി കുമാര്‍ അവാര്‍ഡ്), സന്ദീപാനന്ദ ഗിരി (കെആര്‍ നമ്ബൂതിരി അവാര്‍ഡ്) സി.എസ്. മീനാക്ഷി (ജി.എന്‍.പിള്ള. അവാര്‍ഡ്), ഇ.എം. സുരജ (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ വിവധ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും അര്‍ഹരായി.


അതേസമയം എസ്. ഹരീഷിന്‍റെ 'മീശ'യ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. പിണറായിക്ക് ഹിന്ദുക്കളോടുളള കലിയടങ്ങിയിട്ടില്ലെന്നും ശബരിമലയില്‍ ചെയ്തകാര്യമാണ് പിണറായി ഇപ്പോള്‍ ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K