13 February, 2021 11:28:16 PM


പെരുമ്പാവൂർ നിന്നും ഗുവാഹത്തി ബസ്; 3 ദിവസം കൊണ്ട് 3500 കിലോ മീറ്റർ 3000 രൂപയ്ക്ക്



കൊച്ചി: അതിഥി തൊഴാലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് ദിവസേന ബസ് സർവീസ്. മൂന്നു ദിവസമെടുത്ത് ഗുവഹത്തിയിൽ എത്തുന്ന ബസിൽ 3000 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്.  കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, ഒഡീഷ, ബംഗാൾ, അസം ഉൾപ്പെടെ  എട്ട് സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്റർ സഞ്ചരിച്ചാണ് ബസ് ഗുവഹത്തിയിൽ എത്തുന്നത്.


ലോക് ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളെ മടക്കിക്കൊണ്ടു വരാൻ ആരംഭിച്ച ബസ് സർവീസുകളാണ് ഇപ്പോൾ സ്ഥിരം സർവീസായി മാറിയിരിക്കുന്നത്. ബംഗാൾ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സർവീസ്. ലോക്ഡൗൺ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നുടിക്കറ്റ് ചാർജ്. സർവീസ് സ്ഥിരമായതോടെ ചാർജ് മൂവായിരത്തിൽ താഴെയായി കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഗുവാഹത്തിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയായിരുന്നു.


കോവിഡ് കാലത്തു തിരികെ യാത്രക്കാരില്ലാതിരുന്നതാണു ചാർജ് വർധിക്കാൻ കാരണം. ഇപ്പോൾ തിരികെ യാത്രക്കാരുള്ളതിനാൽ ട്രെയിൻ ടിക്കറ്റിന്റെ ചാർജേയുള്ളൂ. ട്രെയിനിൽ നാട്ടിലേക്കു പോയാൽ സ്റ്റേഷനുകളിൽ നിന്നും ബസിൽ മണിക്കൂറുകൾ യാത്ര ചെയ്താണു തൊഴിലാളികൾ വീട്ടിലെത്തുന്നത്. എന്നാൽ ബസിൽ സഞ്ചരിക്കുന്നവർക്ക് വീടിന് സമീപമുള്ള ചെറുടൗണുകളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുമെന്നതാണ് പ്രത്യേകത. 


എറണാകുളത്ത് നിന്നും ഇത്തരത്തിൽ നൂറോളം ബസുകളാണു സർവീസ് നടത്തുന്നത്. പെരുമ്പാവൂരിൽ നിന്നു ബംഗാളിലെ ഡോംകുലിലേക്കു വിമാന ടിക്കറ്റിന്റെ നിരക്കായിരുന്നു ബസിനും ആദ്യം. ഇന്നു കുറഞ്ഞ ചെലവിൽ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിൽ നിന്നു സർവീസുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K