11 February, 2021 02:53:21 PM


രാത്രി വാതിൽ തകർത്തെത്തിയ കടുവയെ നേരിട്ടതിന്‍റെ പകപ്പ് മാറാതെ മൃദുനും സാലിതയും



തിരുനെല്ലി : അർധരാത്രി വീടിന്റെ വാതിൽ തുറന്ന് ക്ഷണിക്കാത്ത ഒരു അതിഥി എത്തിയതിന്റെ പകപ്പിലാണ് ഇപ്പോഴും തിരുനെല്ലിയിലെ സാലിതയും സഹോദരിയുടെ മകൻ 22 കാരനായ മൃദുനും. ചൊവ്വാഴ്ച രാത്രിയാണ് തിരുനെല്ലിയിൽ ഒരു ഗ്രാമത്തിൽ കടുവ ഇറങ്ങി നാടിനെയാകെ ഭീതിയിലാക്കിയത്. രാത്രി 11 മണിയോടെ വീടിനു പുറത്തുനിന്ന് ശബ്ദം കേട്ടപ്പോൾ ഇറങ്ങി നോക്കി. എന്നാൽ, അസ്വാഭാവികമായി ഒന്നും തോന്നിയില്ല.


പിന്നീട് അകത്തേക്ക് കയറി കിടന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴേക്കും മുന്നിലെ വാതിൽ ആരോ തുറന്നതായാണ് ആദ്യം കണ്ടതെന്ന് മൃദുൻ പറഞ്ഞു. സർവ ധൈര്യവും എടുത്ത് വാതിൽ തള്ളി അടക്കാൻ ശ്രമിച്ചു. പിന്നാലെ എത്തിയ സാലിതയും ഒപ്പം കൂടി. ഇരുവരുടെയും ചെറുത്തുനിൽപ്പിന് മുന്നിൽ ഒടുവിൽ പിന്മാറി.


പ്ലൈവുഡിന്റെ വാതിലാണ് കടുവ തകർത്തത്. കടുവ പിൻമാറിയതിനുശേഷം ഇവർ വാർഡംഗം പി.എൻ. ഹരീന്ദ്രനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. മുൻപ് ഇവരുടെ വീട്ടിലെ വളർത്തു നായയെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പട്ടിയെ വീടിനകത്താണു താമസിപ്പിച്ചിരുന്നത്. ഇതാകും വീണ്ടും കടുവ ഇതേ വീട്ടിലെത്താൻ കാരണമെന്നാണു നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K