03 February, 2021 07:04:23 PM


ഇന്ത്യയും യുഎഇയും ഉൾപ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് സൗദിയില്‍ പ്രവേശന വിലക്ക്



: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഇന്ന് രാത്രി (ഫെബ്രുവരി 3) ഒൻപത് മണിയോടെ ഈ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൗദി ഔദ്യോഗിക പ്രസ് ഏജൻസിയെ ഉദ്ധരിച്ച് റിപ്പോർട്ടുകളെത്തുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് യാത്രാവിലക്ക് വീണ്ടും ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന.


മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ യുഎഇ, ഈജിപ്റ്റ് എന്നിവർക്ക് പുറമെ ലെബനൻ,തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്. യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മ്മനി, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. യുഎസ്, അർജന്‍റീന, ബ്രസീൽ, പാകിസ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയവയാണ് താത്ക്കാലിക വിലക്ക് പട്ടികയിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ.


സ്വദേശി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർക്ക് എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 'കൃത്യമായ പ്രതിരോധ മാർഗങ്ങള്‍ക്ക് അനുസരിച്ച് ഇവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ആളുകൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫിഖ് അൽ റാബിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.


'ദൗർഭാഗ്യവശാൽ അടുത്ത ദിവസങ്ങളിൽ രോഗവ്യാപനവും രോഗികളുടെ എണ്ണവും നല്ലതോതില്‍ ഉയർന്നിട്ടുണ്ട്. ഒത്തുചേരലുകളും മുൻകരുതൽ നടപടികളില്‍ കാട്ടുന്ന അലംഭാവവുമാണ് ഇതിന് പ്രധാന കാരണം' എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകൾ.'ആളുകൾ കാട്ടുന്ന ഈ അലംഭാവം സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കും. കൊറോണ വൈറസിനെ നേരിടുന്നതിൽ ഞങ്ങൾ നേടിയ നേട്ടങ്ങൾ സംരക്ഷിക്കാൻ ഞങ്ങള്‍ക്കൊപ്പം നിൽക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇത് വളരെ ബുദ്ധിമുട്ടുള്ള ഘട്ടമാണ്'. എന്നും ആരോഗ്യ മന്ത്രി തൗഫിഖ് അൽ റാബിയ അറിയിച്ചിരുന്നു.


ഗൾഫ് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ 367,800 അധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 6,370 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണനിരക്കിൽ നിലവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദിയിൽ ഡിസംബർ 17 മുതൽ കോവിഡ് വാക്സിൻ വിതരണവും ആരംഭിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K