27 December, 2020 06:53:22 PM


കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്



ലഖ്നോ: കൊലപാതകശ്രമക്കേസിന്‍റെ വിചാരണക്ക് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തു. മെന്‍ഹ്ദാവല്‍ മണ്ഡലത്തിലെ എം.എല്‍.എ രാകേഷ് സിങ് ബാഗെലിനെതിരെയാണ് കോട്വാലി പൊലീസ് കേസെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സന്ത് കബീര്‍ നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സി.എം.ഒ) ഡോ. ഹര്‍ഗോവിന്ദ് സിങിനെതിരെയും കേസെടുത്തിട്ടുണ്ട്.


2010ലെ ഒരു കൊലപാതകശ്രമവും പൊതുമുതല്‍ നശിപ്പിക്കലും സംബന്ധിച്ച കേസുകളുടെ വിചാരണക്ക് ഹാജരാകാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ദീപാന്ത് മണി രാകേഷ് സിങിന് നോട്ടീസ് അയച്ചിരുന്നു. കോടതിയില്‍ ഹാജരാകാതിരിക്കാന്‍ കോവിഡ് ബാധിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് രാകേഷ് നല്‍കുകയായിരുന്നു. ഒരു സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ രാകേഷ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞെന്നും അദ്ദേഹം ഹോം ഐസൊലേഷനില്‍ ആണെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് സി.എം.ഒ ഡോ. ഹര്‍ഗോവിന്ദ് സിങ് ആണ് കോടതിയില്‍ സമര്‍പ്പിച്ചത്.


 
എന്നാല്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണത്തിന്‍റെ ചുമതലയുള്ള ഡോ. വിവേക് കുമാര്‍ ശ്രീവാസ്തവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന കാലയളവില്‍ രാകേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് രാകേഷും സി.എം.ഒയും ചേര്‍ന്ന് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായി കണ്ടെത്തിയത്. 2017 ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലാണ് ഗോമതിനഗര്‍ സ്വദേശിയായ രാകേഷ് സിങ് മെന്‍ഹ്ദാവല്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K