29 October, 2020 08:32:18 PM


ക്ഷയരോഗിയായ യുവതിയെ ആശുപത്രി ഐസിയുവില്‍ ബലാല്‍സംഗം ചെയ്തു



ഗുഡ്ഗാവ്: ക്ഷയരോഗിയായ 21 കാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ച്‌ ബലാല്‍സംഗം ചെയ്തു. കഴിഞ്ഞയാഴ്ച ഡല്‍ഹിക്കു സമീപം ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ക്രൂരത അരങ്ങേറിയത്. ആറ് ദിവസത്തിനു ശേഷം ബോധം വീണ്ടെടുത്തപ്പോഴാണ് യുവതി ലൈംഗിക പീഡനത്തെക്കുറിച്ച്‌ തന്റെ പിതാവിനോട് കുറിപ്പിലൂടെ അറിയിച്ചത്.


ഒക്ടോബര്‍ 21നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതെന്ന് സുശാന്ത് ലോക് പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. വികാസ് എന്നയാളാണ് പ്രതിയെന്നു യുവതി പറഞ്ഞെന്നും ഇയാള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പോലിസ് ശ്രമിക്കുകയാണെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 21 നും 27നും ഇടയിലാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പിതാവ് പോലിസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.


പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പോലിസുകാര്‍ യുവതി സംസാരിക്കാനുള്ള അവസ്ഥയിലല്ലെന്ന ഡോക്ടര്‍മാരുടെ അഭ്യര്‍ഥന കാരണം മടങ്ങി. 'ഞങ്ങള്‍ കേസ് അന്വേഷിക്കുകയാണ്. വികാസ് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് ഇതേക്കുറിച്ച്‌ അറിയില്ല. രോഗിയില്‍ നിന്ന് മൊഴി ലഭിച്ചുകഴിഞ്ഞാല്‍ വ്യക്തത ലഭിക്കും. സൂചനകള്‍ ലഭിക്കാനായി ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്'- പോലfസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


'ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ആറു ദിവസത്തിനു ശേഷം യുവതി പരാതി പറഞ്ഞ ഉടനെ ഞങ്ങള്‍ പോലീസിനെ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. സിസിടിവി ഉള്‍പ്പെടെ പൂര്‍ണ സഹകരണവും പിന്തുണയും നല്‍കുന്നുണ്ടെന്നും ഫോര്‍ട്ടിസ് ആശുപത്രി വക്താവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ നിന്നുള്ള ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമാക്കിയിരിക്കെയാണ് രാജ്യതലസ്ഥാനത്തു നിന്ന് അതിക്രൂരമായ മറ്റൊരു ബലാല്‍സംഗ വാര്‍ത്ത കൂടി പുറത്തുവരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K