04 September, 2020 03:41:04 PM


സായി ശ്വേതയുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു



കോഴിക്കോട്: വിക്ടേഴ്സ് ചാനലില്‍ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധേയയായ സായി ശ്വേത എന്ന അധ്യാപികയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന് കാട്ടി അഭിഭാഷകനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതിന് തന്നെ അപമാനിക്കുകയായിരുന്നു എന്നായിരുന്നു ശ്വേതയുടെ പരാതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.


സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫേസ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകന്‍ കൂടിയായ ശ്രീജിത് പെരുമനയുടെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്പില്‍ ഇകഴ്ത്തുന്ന തരത്തിലുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.


ശ്രീജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാ എന്ന് പറഞ്ഞതിനെ ധാര്‍ഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച്‌ സ്വഭാവഹത്യ നടത്തുകയാണ്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറല്‍ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.


സായി ശ്വേത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്


"പ്രിയപ്പെട്ടവരെ,

ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് .

മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്ബറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്ബര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച്‌ നോക്കിയപ്പോള്‍ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫേസ്ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു.

എന്നെ സ്നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു .

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത് . വിദ്യാസമ്ബന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു.

പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചര്‍"


ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്


"സിനിമ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചു" എന്നൊക്കെ ക്യാപ്ഷനിട്ട് ചില വാര്‍ത്തകള്‍ പറന്നു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ചില വസ്‌തുതകള്‍ പറയാതെ വയ്യ....

ഒരു അടുത്ത സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കവെയാണ് സ്കൂള്‍ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓണ്‍ലൈനില്‍ വൈറലായ ടീച്ചര്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസര്‍ മുന്നോട്ട് വെച്ചത്. തുടര്‍ന്ന് സംവിധായകനുമായി ആലോചിച്ച്‌ അവരെയും, അവരുടെ ഭര്‍ത്താവിനെയും അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണില്‍ ബന്ധപ്പെടുകയും അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

എന്നാല്‍ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യല്‍ മീഡിയയില്‍ അടവെച്ച്‌ മൂക്കാതെ പഴുപ്പിക്കുന്ന വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചര്‍ പരാതി നല്‍കിയിട്ടുള്ളത്.

പരാതി നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയില്‍ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകള്‍ കെട്ടുമ്പോള്‍ സിനിമയില്‍ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികള്‍ വ്യാഖ്യാനിക്കുക.

അവര്‍ക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയുന്നു. സിനിമയില്‍ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാര്‍ത്തകള്‍ക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റ്‌ ഇതോടൊപ്പം #repost ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതില്‍ ദേവേന്ദ്രന്റെ അപ്പന്‍ മുത്തുപ്പട്ടര്‍ക്ക് പോലും റോളില്ല. 

#repost


പുതുതായി നിർമ്മാണം ആരംഭിക്കുന്ന സിനിമയിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിന്റെ കാസ്റ്റിംഗ് ചർച്ച ചെയ്യവേ പെട്ടന്ന് മനസ്സിൽ ഓടിയെത്തിയത് തങ്കു പൂച്ചേ എന്ന ഓൺലൈൻ ക്ലാസിലൂടെ സുപരിചതയായ ഒരു എൽപി സ്കൂൾ ടീച്ചറുടെ മുഖവും ആ തന്മയത്വവുമായിരുന്നു.
അക്കാര്യം നിർമ്മാതാവായ മിനിചേച്ചിയോടും, സംവിധായകനോടും പറയുകയും അവരുടെ താത്പര്യം കൂടെ ആയപ്പോൾ തുടർന്ന് ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ അടുത്ത സുഹൃത്തും ന്യുസ് 18 കോഴിക്കോട് പ്രതിനിധിയുമായ വിനീഷേട്ടനോട് സംസാരിക്കുകയും അദ്ദേഹം ടീച്ചറുടെ ഫോൺ നമ്പർ തരികയും ചെയ്തു.
ഇനിയാണ് ട്വിസ്റ്റ്.,
ലഭിച്ച വാട്സാപ്പ് നമ്പറിൽ ആവശ്യം അറിയിച്ച് ഒരു സന്ദേശം അയച്ചു. പക്ഷെ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് Vinesh Kumar തന്ന നമ്പറിൽ ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ട്രൂ കോളർ ആപ്പ്ലിക്കേഷനിലൂടെ അഡ്വക്കേറ്റ് എന്ന് കണ്ടതിനാലാകാം അവർ ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല. കാൾ വെയിറ്റിങ് എന്ന് മറുപടി ലഭിച്ചിരുന്നെങ്കിലും തുടർച്ചയായ കോളുകൾകും മറുപടി ലഭിച്ചില്ല.
ഒടുവിൽ വൈകുന്നേരം ടീച്ചർ തിരിച്ച് വിളിച്ചു. അവരുടെ ശബ്ദത്തിൽ അപരിചിതത്വവും, വക്കീൽ എന്തിനാണ് വിളിക്കുന്നത് എന്ന ഭയവും ഉണ്ടായിരുന്നു.
മറ്റ് പ്രശനങ്ങളൊന്നുമില്ല താങ്കൾ റിലാക്സ് ചെയ്ത ശേഷം സംസാരിച്ചാൽ മതി എന്ന് അറിയിച്ച ശേഷം വിളിച്ചതിനുള്ള കാരണവും, റിക്വസ്റ്റും അറിയിച്ചു. സിനിമയിലേക്കുള്ള ക്ഷണമാണെന്നും താത്‌പര്യമുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുവെച്ചു.
എന്നാൽ സംഗതി പിടികിട്ടിയ ടീച്ചർ ടോൺ തന്നെ മാറ്റി. അതായത് അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അവരുടെ ഡേറ്റുൾപ്പെടെയുള്ള അഭിനയ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരു പ്രൊഡക്ഷൻ കമ്പനിയാണെന്നും അവർ തീരുമാനിച്ചാൽ അഭിനയിക്കാമെന്നും ടീച്ചർ അറിയിച്ചു. മാത്രവുമല്ല അവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ നമ്പറും തന്നു.
അന്ന് രാത്രി കുത്തിയിരുന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും നമ്പർ പോലും നിലവിൽ ഇല്ലായിരുന്നു. ഇക്കാര്യം അപ്പോൾ തന്നെ വാട്സാപ്പിലൂടെ ടീച്ചറെ അറിയിച്ചെങ്കിലും ഗുദാ ഗവ ! മെസേജ് വായിച്ചിട്ടും മറുപടി ഇല്ല. അതേസമയം ആ നേരത്ത് ടീച്ചറുടെ ഭർത്താവിന്റെ മെസേജ് വന്നു എന്താണ് കാര്യം എന്ന് ചോദിച്ചുകൊണ്ട്. അവരോടും ആഗമനോദ്ദേശം അറിയിച്ചു. മൂപ്പരെയും പിന്നീട് ആ പ്രദേശത്ത് കണ്ടിട്ടില്ല.
അടുത്ത ദിവസം അൽപം കടുത്ത പരുക്കൻ ഭാഷയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ ഇല്ലയോ എന്ന് പറയണം എന്ന് ടീച്ചറെ അറിയിച്ചപ്പോൾ വീണ്ടാമതും കമ്പനിയുടെ മറ്റൊരു നമ്പർ തന്നു.
ആ നമ്പറിലേക്കും ഈയുള്ളവൻ വിളിച്ചു. ഫോൺ എടുത്തയാൾ അൽപം ഗൗരവത്തിലായിരുന്നു. കക്ഷി ഫെഫ്ക മെമ്പർ ആണെന്നും ടീച്ചറുടെ എല്ലാ പ്രോഗ്രാമുകളും കക്ഷിയാണ് തീരുമാനിക്കുന്നതിനും അറിയിപ്പ്. മ്മള് മാത്രവുമല്ല സിനിമയുടെ രജിസ്ട്രേഷനും, എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം ഒന്നാലോചൊന്നാലോചിട്ട് പറയാമെന്ന് കക്ഷി.
സ്വാഭാവികം അതാണ് അതിന്റെ രീതി എങ്കിലും സിനിമ രജിസ്‌ട്രേഷൻ നടത്താൻ കൊച്ചിയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഫിലിം ചേമ്പറിൽ പോയപ്പോഴുണ്ടായ ചോദ്യങ്ങളേക്കാൾ ഫീകരമായിരുന്നു.. ടീച്ചറുടെ മീഡിയ കമ്പനിയുടെ ഇന്റർവ്യൂ..
അതും സ്വാഭാവികം എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ വിവരങ്ങളും അയച്ച് നൽകി.
മറുപടിയില്ല ഒന്നര ദിവസം കഴിഞ്ഞപ്പോൾ ഇപ്പൊ തത്കാലം അഭിനയിക്കുന്നില്ല അസൗകര്യമുണ്ട് എന്ന മറുപടി. അതും ഒരു വോയിസ് മെസേജായി. അതും വൈറൽ ടീച്ചറുടെ മീഡിയ കമ്പനി മാനേജർ.
ശുഭം.
ഇതൊക്കെ ഇവിടെ പറഞ്ഞതെന്താണ് എന്നുവെച്ചാൽ...
മലയാള സിനിമയിലെ പല പ്രമുഖ നടീനടന്മാരെയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ വിളിച്ചപ്പോഴൊക്കെ ഏറെ സന്തോഷത്തോടെയും, വിനയത്തോടെയുമൊക്കെയുള്ള മറുപടിയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയ ഒരു ഹിറ്റ് സിനിമയിലെ നായിക അഞ്ചോ ആറോ പ്രാവശ്യം തിരികെ വിളിച്ച് അവരുടെ കാര്യങ്ങൾ വിനയത്തോടെ സംസാരിച്ചു. അടുത്ത സിനിമയിൽ പ്രതിഫലം നോക്കാതെ സഹകരിക്കുമെന്നും ഉറപ്പ് നൽകി..
ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ വൈറൽ ടീച്ചറെ വിലയിരുത്തുമ്പോഴാണ് വൈറൽ കാലഘട്ടത്തിലെ സെലിബ്രറ്റികളെയും, മാർക്കറ്റിങ്ങുകളെയും ആത്യന്തികമായി കലയെയും നമ്മൾ വിലയിരുത്തേണ്ടത്.
എൺപതിൽ അധികം സിനിമകളിൽ അഭിനയിച്ച ഒരു നടിയെ മാറ്റിയാണ് ടീച്ചറെ കാസ്റ്റ് ചെയ്യാൻ ശ്രമിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് "ഫേസ്‌ബുക്ക്/സോഷ്യൽ മീഡിയ വൈറലും " യഥാർത്ഥ കലയെയും നമുക്ക് തിരിച്ചറിയാനാകുന്നത്.
ചെലോർടെ ശരിയാകും എന്ന് പറഞ്ഞപ്പോൾ വൈറലായ കുട്ടിയെ പിന്തുടർന്ന് നല്ല എരിവുള്ള കാന്താരിമുളക് കുഞ്ഞിന് നൽകി വീഡിയോ എടുത്ത് വൈറലാകാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ നാട്ടിൽ വൈറൽ ടീച്ചറുടെ പ്രതികരണത്തിൽ ഒട്ടും അതിശയോക്തി ഉണ്ടാകേണ്ടതില്ല.
സിനിമയിലോ, സീരിയലിലോ, നാടകത്തിലോ അഭിനയിക്കണോ വേണ്ടയോ എന്നതൊക്കെ തീർത്തും വ്യക്തിപരമാണ് യാതൊരു സംശയവുമില്ല എങ്കിലും, വൈറലാകുന്ന ദിവസം വരെ ഒരു സാധാരണ എൽപി സ്കൂളിൽ ടീച്ചറായിരുന്ന ഒരാൾ സോഷ്യൽ മീഡിയയുടെ ന്യുജെൻ മാജിക്കിൽ വൈറലായപ്പോൾ പ്രഖ്യാപിച്ച സെലിബ്രറ്റി സ്റ്റാറ്റസ് ഡീലിങ്സ് അത്ഭുതപ്പെടുത്തി.
എന്തായാലും കലയ്ക്കും, കലാകാരന്മാർക്കും അപ്പുറം വൈറലുകാർക്ക് അക്ഷരാർത്ഥത്തിൽ ചാകരയുള്ള സമയമാണിത്.
മമ്മൂക്കയും മോഹൻലാലും ലൊക്കേഷനിൽ വന്നാലും
കാരവാനില്ലാതെ വൈറലുകാർ ലൊക്കേഷനിൽ എത്തില്ല എന്ന് പറഞ്ഞാൽ പോലും അത്ഭുതപ്പെടാനില്ല എന്നർത്ഥം.
എന്റെ അത്തിപ്പാറ വൈറൽ അമ്മച്ചീ അമ്മച്ചിക്ക് നല്ല നമസ്കാരം
എന്തായാലും ആ ടീച്ചറുടെ റോളിലേക്ക് നല്ലൊരു കാസ്റ്റിങ് നടത്തുന്നുണ്ട്. ഒന്ന് പൊളിച്ചടുക്കണം.


©️അഡ്വ ശ്രീജിത്ത്‌ പെരുമന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K