31 July, 2020 05:09:53 PM


മദ്യം കിട്ടിയില്ല; പകരം കുടിച്ചത് സാനിറ്റൈസര്‍: ഒമ്പത് പേര്‍ മരിച്ചു



അമരാവതി : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ കുറിച്ചേടില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച 9 പേര്‍ മരിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളായി കുടിവെള്ളത്തിലും മറ്റ് പാനീയങ്ങളിലും ചേര്‍ത്ത് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചിരുന്നതായി മരിച്ചവരുടെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.


കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കുറിച്ചേട് പ്രദേശം നിലവില്‍ ലോക്ക്ഡൗണിലാണ്. പ്രദേശത്തെ മദ്യവില്പന ശാലകളും അടഞ്ഞു കിടക്കുകയാണ്. മദ്യം കിട്ടാതായതോടെ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെന്നിരിക്കെയാണ് ഇവര്‍ മദ്യത്തിന് പകരം ഇവര്‍ സാനിറ്റൈസര്‍ കുടിച്ചതെന്നാണ് നിഗമനം. പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഭിക്ഷാടകരെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അത്. ഇവരില്‍ ഒരാള്‍ക്ക് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. അബോധാവസ്ഥയില്‍ കഴിഞ്ഞ രണ്ടാമത്തെയാളെ ദാര്‍സിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കുറിച്ചേട് സ്വദേശിയായ മറ്റൊരാളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളും വൈകാതെ മരിച്ചു. മറ്റ് ആറ് പേര്‍ ഇന്ന് രാവിലെയോടെയാണ് മരിച്ചത്.


സാനിറ്റൈസര്‍ കുടിച്ച്‌ ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും വിഷവസ്തുക്കള്‍ കലര്‍ന്നിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പ്രദേശത്ത് വില്ക്കപ്പെടുന്ന സാനിറ്റൈസറുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K