17 July, 2020 01:41:42 PM


കാണാതായ ഗണ്‍മാന്‍ കൈഞരമ്പ്​ മുറിഞ്ഞ നിലയില്‍; കണ്ടെത്തിയത്​ വീടിനടുത്ത് കുറ്റിക്കാട്ടില്‍



തിരുവനന്തപുരം:  സ്വർണക്കടത്ത് വിവാദത്തിനിടെ കാണാതായ യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനെ കണ്ടെത്തി. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ആക്കുളത്തെ കുടുംബവീടിന് സമീപത്ത് നിന്നാണ് ഗൺമാൺ ജയഘോഷിനെ കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്നു എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷ്. മൂന്നു വർഷത്തോളമായി ജയഘോഷ് കോൺസൽ ജനറലിന്റെ ഗൺമാനായി ജോലി ചെയ്യുകയാണ്. കോൺസൽ ജനറൽ നാട്ടിലേക്കു പോയശേഷം അറ്റാഷേക്കായിരുന്നു ചുമതല.


കോൺസൽ ജനറൽ ഇല്ലാത്തതിനാൽ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. വട്ടിയൂർക്കാവിലായിരുന്നു താമസം. ജോലിക്കു പോകാതിരുന്നാൽ സർവീസ് പിസ്റ്റൽ തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയിൽ കുട്ടികളെയും ഭാര്യയെയും കൂട്ടി എആർ ക്യാംപിലെത്തി പിസ്റ്റൽ തിരികെ നൽകി. പിന്നീട് പൊലീസ് സംരക്ഷണയിൽ ആക്കുളത്തെ കുടുംബവീട്ടിൽ എത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കാണാതായതെന്നാണ് ബന്ധുക്കൾ തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.


കുടുംബ വീട്ടിൽ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതാകുകയായിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കുടുംബവീടിന്റെ പരിസരമാണ്. ഇതിനു പിന്നാലെയാണ് ഇന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ പൊലീസുകാരനെ വീടിന് സമീപത്ത് നിന്നും നാട്ടുകാർ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയി പ്രവേശിപ്പിച്ചു. താൻ നിരപരാധിയാണെന്ന് വാഹനത്തിൽ കയറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K