09 July, 2020 08:42:39 AM


ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ്; അറ്റാഷയെ ചോദ്യം ചെയ്യും



കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബുധനാഴ്ച രാത്രി ഓൺലൈനിലാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. കേസിൽ പങ്കാളിയായ സരിത് കുമാർ കസ്റ്റഡിയിലായതിന് പിന്നാലെ ഒളിവിലാണ് സ്വപ്ന.


സ്വപ്നയുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരത്തെ കാർ വർക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്‍റെ ഭാര്യയെ ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.
സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകൾക്കായി വിദേശത്ത് പോയിട്ടുണ്ടെന്നാണ് വിവരം. ഇതുവരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തത്. സൗമ്യക്ക് പങ്കില്ലെന്ന് കണ്ടതിനെതുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ വിട്ടയച്ചു.


അറ്റാഷയെ ചോദ്യം ചെയ്യാൻ അനുമതി തേടി


കേസില്‍ യുഎഇ കോൺസുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം തുടങ്ങി. അനുമതിക്കായി കേന്ദ്ര പരോക്ഷ നികുതി ബോർഡിന് കത്ത് നൽകി. കോൺസുലേറ്റിലെ അറ്റാഷെ അടക്കമുളളവരുടെ മൊഴിയെടുത്താലെ കേസ് മുന്നോട്ടുപോകൂ. ഇവിടത്തെ ചില പ്രധാനികളുടെ അറിവില്ലാതെ ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള കള്ളക്കടത്ത് സാധ്യമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.


ഇവർക്ക് നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടൽ തേടുന്നത്. കളളക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് ഒളിവിൽപ്പോയി നാലു ദിവസം പിന്നിടുമ്പോഴാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കസ്റ്റംസ് നീക്കം തുടങ്ങിയിരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കാമെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണമെങ്കിലും കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണ് വിവരശേഖരണമെന്നാണ് സൂചന. ഇവർ നൽകുന്ന റിപ്പോ‍ർട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K