07 July, 2020 02:46:03 PM


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി



കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി ഫയിലിൽ സ്വീകരിക്കാതെ തന്നെ വിശദമായ വാദം കേട്ട് തള്ളി. ജസ്റ്റീസ് ഷെർസി വി. ആണ് കേസ് പരിഗണിച്ച് വിശദമായി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ കേസില്‍ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല.

 
തുടർച്ചയായി ബിഷപ്പ് ഫ്രാങ്കോ വിചാരണ കോടതിയായ കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്  ജൂലൈ  13ന് കോടതിയിൽ ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്താലാണ് ഹൈക്കോടതിയിൽ നിന്നും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്.


സെക്ഷന്‍ 342 പ്രകാരം അന്യായമായി തടഞ്ഞു വെക്കല്‍ (ഒരു വർഷം കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റം), സെക്ഷന്‍, 376 സി (എ) പ്രകാരം അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക (5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്), 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം  (പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും), സെക്ഷന്‍  506(1) ഭീഷണിപ്പെടുത്തൽ (7 വർഷം കഠിന തടവ്), സെക്ഷന്‍ 376(2)(കെ) പ്രകാരം മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തത് (പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും), 376(2)(എന്‍) പ്രകാരം ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുന്നത് (പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും), 354 പ്രകാരം സ്ത്രീ തത്വത്തെ അപമാനിക്കുക (കുറഞ്ഞത് ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ്) എന്നീ വകുപ്പുകള്‍ അനുസരിച്ച് ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.


ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നും 'ബലാൽസംഘം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്രിമമാണെന്നും പ്രതിഭാഗം വിടുതല്‍ ഹര്‍ജിയില്‍ വാദിച്ചു. ബലാൽസംഘത്തിന് ശേഷം പ്രതിയും ഇരയും ഒരുമിച്ച് പരിപാടികളിലും യാത്രകളിലും പങ്കെടുത്തിട്ടുണ്ടെന്നും ബിഷപ്പ് കന്യാസ്ത്രീ മഠത്തിൻ്റെ അധികാരി അല്ലെന്നും സാക്ഷികൾ സഭയ്ക്ക് എതിരെ നിൽക്കുന്നവരായതിനാല്‍ അവരെ വിശ്വസിക്കുവാൻ പാടില്ലെന്നുമുള്ള വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.


എന്നാൽ ഇരയായ കന്യാസ്ത്രീ താൻ നൽകിയ പരാതിയിലും പോലീസിന് നൽകിയ മൊഴികളിലും മജിട്രേസ്റ്റ് മുമ്പാകെ നൽകിയ മൊഴിയും കൃത്യമായും വ്യക്തമായും മൊഴി നൽകിയിട്ടുള്ളതും ഈ കാര്യത്തെ കുറിച്ച് കുറവിലങ്ങാട് പള്ളി വികാരി മുതൽ മാർപ്പാപ്പ വരെയുള്ള സഭ മേലധികാരികൾക്ക് നൽകിയ വിവിധ പരാതി നൽകിയതിൻ്റെ തെളിവുകൾ കോടതി മുമ്പാകെ അക്കമിട്ട് ചാർജിനോടൊപ്പം ഹാജരാക്കിയിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ മൊഴി വിശ്വസീനമാണെന്നും മെഡിക്കൽ റിപ്പോർട്ട് ബലാൽസംഘം നടന്ന കാര്യം  സാധൂകരിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. 
മറ്റ് സാക്ഷികള്‍ പോലീസിന് കൊടുത്ത മൊഴിയിലും മജിട്രേറ്റുമാർക്ക് കൊടുത്ത മൊഴികളിലും കേസ്സിന് ആസ്പദമായ സംഗതികൾ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.


കന്യാസ്ത്രീക്കെതിരെയും അവരെ സപ്പോർട്ട് ചെയ്ത സാക്ഷികൾക്ക് എതിരെയും പ്രതിയായ ബിഷപ്പ് തൻ്റെ അധികാര ഉപയോഗിച്ച് എടുത്ത് പ്രതികാര നടപടിയുടെ തെളിവുകൾ കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക ഉന്നമനം അല്ല ലൈംഗിക താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് ബിഷപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് സാക്ഷിമൊഴികൾ തെളിയിക്കുന്നു. വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും സാക്ഷിമൊഴികൾ കൊണ്ടും റിക്കാർഡുകൾ കൊണ്ടും കേസ് നിലനിൽക്കുന്നതാണെന്നും പ്രതിക്ക് എതിരെ കുറ്റം ചാർത്തി ഉടനെ വിചാരണ പൂർത്തീകരിക്കണമെന്നും പ്രാസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.


കുറ്റപത്രം ദദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജികൾ വിചാരണ കോടതിയായ കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും നിരാകരിച്ച് വിചാരണ നേരിടാൻ ആവശ്യപ്പെട്ടത് പ്രാസിക്യൂഷന് അഭിമാനഹർഹമായി. സ്പെഷ്യൽ പ്രാസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബുവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ  കോട്ടയം മുൻ എസ്.പി. ഹരിശങ്കറിന്റെ നേത്യത്വത്തിൽ അന്നത്തെ വൈയ്ക്കം ഡി.വൈ.എസ്.പി. കെ.സുഭാഷ്, എസ്.ഐ. മോഹൻദാസ് എ പി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഹൈക്കോടതിയിൽ പ്രാസികൂഷന് വേണ്ടി സ്പെഷ്യൽ പ്രാസിക്യൂട്ടർ (വിമൻ & ചിൽഡ്രൻ) അംബികാ ദേവിയും സീനിയർ പ്രാസിക്യൂട്ടർ ശൈലജയും ഹാജരായി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K