25 June, 2020 06:28:08 PM


ഷംന കാസിമിനെ ഭീഷണിപെടുത്തിയ സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു നടി



കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും മോഡലുമായ യുവതി രംഗത്ത്. ഷൂട്ടിംഗിനെന്ന് പറഞ്ഞ് പാലക്കാടേക്ക് വിളിച്ചുവരുത്തിയ സംഘം സ്വര്‍ണ കടത്തിന് നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തപ്പോള്‍ തന്നെയും വീട്ടുകാരെയും ഇല്ലാതാക്കുമെന്ന് ഭീഷണിപെടുത്തിയെന്നും യുവതി പറഞ്ഞു. കൊച്ചിയില്‍ പോലിസിനു മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യുവതി. മാര്‍ച്ച്‌ നാലിനായിരുന്നു സംഭവം.




തന്റെ സുഹൃത്ത് മീര ഷൂട്ടിംഗിന് എന്ന് പറഞ്ഞ് വിളിച്ചതുകൊണ്ടാണ് അവിടെ പോയത്. അവിടെയെത്തിയപ്പോഴാണ് കാര്യങ്ങള്‍ നല്ല രീതിയിലല്ല പോകുന്നതെന്ന് മനസിലായത്. സ്വര്‍ണകടത്തിന് സഹകരിക്കണമെന്ന് തന്നോട് അവര്‍ പറഞ്ഞു. സ്വര്‍ണകടത്തിനായി ആറു കാറുകള്‍ പോകുന്നുണ്ട്. അതില്‍ ആഡംബരമായി തോന്നിക്കുന്ന കുട്ടികളെ വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അതില്‍ ഒരാളായിട്ടാണ് തന്നെ തിരഞ്ഞെടുത്തത്. വിവരം അറിഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തു. തന്നെകൂടാതെ എട്ടു പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. തന്നെ അതിന് കിട്ടില്ലെന്ന് താന്‍ അവരോട് തുറന്നു പറഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഭീഷണിയായി.



ഈ വിവരം അറഞ്ഞ ഒരാളും പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. എതിര്‍ത്ത തന്നോട് അവര്‍ പറഞ്ഞത് നീ നാളെ സൂര്യോദയം കാണില്ലെന്നായിരുന്നു. ചെന്നപ്പോള്‍ തന്നെ ഒരു വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച്‌ അഡ്രസ് എഴുതിവാങ്ങിച്ചു. ഇതിന്റെ മുകളില്‍ പലതും തങ്ങള്‍ എഴുതിചേര്‍ക്കുമെന്ന് പറഞ്ഞാണ് അവര്‍ തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തതെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു. എട്ടു ദിവസം തങ്ങളെ അവിടെ മുറിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു.



പെണ്‍കുട്ടികളോട് കാണിക്കേണ്ട യാതൊരു പരിഗണനയും കാണിക്കാതെ പെരുമാറി. താന്‍ അവിടെകിടന്ന് ബഹളം വെച്ചിരുന്നു. വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ വീട്ടുകാരെ വെച്ചേക്കത്തില്ലെന്ന് തന്നോട് അവര്‍ പറഞ്ഞു. ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നു തന്നിരുന്നത്. അതും രാത്രിയില്‍. താന്‍ അവിടെ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലിസില്‍ പരാതില്‍ നല്‍കിയിരുന്നു. മീര നേരത്തെയും ഷൂട്ടിംഗിന് വിളിച്ചിരുന്നു. താന്‍ പോയിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോയത്. ഇപ്പോള്‍ അറസ്റ്റിലായ റഫീഖ് ഉള്‍പ്പെടെയുള്ളവരെ താന്‍ അവിടെ അന്നു കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K