25 June, 2020 02:04:20 PM


രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം; ഭയപ്പെടുന്നില്ലെന്ന് രഹ്ന



കൊച്ചി: അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്തു. രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്. സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്‌ളാറ്റില്‍ എത്തിയത്. 


അതേസമയം, കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ. മുന്‍കൂര്‍ ജാമ്യത്തിനോ  ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്‌നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹ്ന പറഞ്ഞു. 


പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊണ്ട് തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും വിഷയത്തില്‍ കേസ്സെടുത്തിട്ടുണ്ട്. ഇതിനിടെ രഹ്നയെ അന്വേഷിച്ച് പൊലീസ് പനമ്പളളി നഗറിലെ ഫ്‌ളാറ്റില്‍ എത്തിയെങ്കിലും കോഴിക്കോട് പോയെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം നൽകിയ രഹനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.


സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുര 'ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. "കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു" എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും ചെയ്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K