24 June, 2020 02:13:51 AM


ഒറ്റപ്പാലം പനമണ്ണയില്‍ വെട്ടേറ്റ യുവാവ്‌ മരിച്ചു


uploads/news/2020/06/405888/c3.jpg


പാലക്കാട്‌: ഒറ്റപ്പാലത്തിനടുത്ത്‌ പനമണ്ണയില്‍ വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. പനമണ്ണ ചക്യാവില്‍ പരേതനായ ഉണ്ണികൃഷ്‌ണന്റെയും ബേബിയുടെയും മകന്‍ വിനോദാ(32)ണ്‌ മരിച്ചത്‌. കഴിഞ്ഞ മേയ്‌ 31 ന്‌ രാത്രി പത്ത്‌ മണിയോടെയാണ്‌ സംഭവം. വിനോദിന്റെ സഹോദരന്‍ രാമചന്ദ്രന്‍(29) ബൈക്കില്‍ വരുന്നതിനിടെ പനമണ്ണയില്‍വെച്ച്‌ ഒരു സംഘമാളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ വിനോദിനെയും ഇവര്‍ വെട്ടിയതായാണ്‌ പോലീസ്‌ പറയുന്നത്‌. 


വിനോദിന്‌ തലയിലും കാലിലും ആന്തരികാവയവങ്ങള്‍ക്കും രാമചന്ദ്രന്‌ മുതുകിലുമാണ്‌ പരുക്കേറ്റിരുന്നത്‌. ഇരുവരെയും ആദ്യം കണ്ണിയംപുറം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ വിനോദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെ ചികിത്സയില്‍ തുടരവെ 23 ദിവസം കഴിഞ്ഞാണ്‌ മരണം. സംഭവത്തില്‍ നേരത്തെ 11 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും രണ്ടുപേരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. അമ്പലവട്ടം പനമണ്ണ തറയില്‍ വീട്ടില്‍ മനാഫ്‌(36), പനമണ്ണ അരഞ്ഞിക്കല്‍ വീട്ടില്‍ അബ്‌ദുള്‍ റഹ്‌മാന്‍(34)എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മുന്‍ എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്‌ രാമചന്ദ്രനെന്നും ആ വിരോധം വാക്കുതര്‍ക്കമാവുകയും അക്രമത്തില്‍ കലാശിക്കുകയും ചെയ്‌തുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കേസില്‍ പിടിയിലായ ഇരുവരും റിമാന്‍ഡിലാണ്‌. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും പോലീസ്‌ കണ്ടെടുത്തിരുന്നു. കാര്‍ വ്യാപാര സ്‌ഥാപനത്തില്‍ ഡ്രൈവറായിരുന്നു വിനോദ്‌. ഭാര്യ: ശ്രീമന്യ. മകള്‍: മിത്രലക്ഷ്‌മി (ഏഴുമാസം).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K