21 June, 2020 06:15:33 AM


ഭാര്യ വീടിനുള്ളിൽ മരിച്ചനിലയില്‍; ജ്യോത്സ്യന്‍ കഴുത്തറുത്ത് നദിയില്‍ച്ചാടി ജീവനൊടുക്കി



uploads/news/2020/06/405208/c5.jpg


കോന്നി: കിടപ്പുമുറിയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കഴുത്തുമുറിച്ച്‌ വീട്ടില്‍നിന്ന്‌ ഇറങ്ങിയോടിയ ജ്യോത്സ്യന്‍ നദിയില്‍ചാടി ജീവനൊടുക്കിയ നിലയില്‍. അട്ടച്ചാക്കല്‍ മണിയന്‍പാറ ചുരളിയേത്ത്‌ മുരുപ്പ്‌ മുട്ടത്ത്‌ വടക്കേതില്‍ കെ.ആര്‍. ഗണനാഥന്‍ (67), ഭാര്യ രമണി (60) എന്നിവരാണ്‌ മരിച്ചത്‌. 

ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം.


ഇരുവരും മാത്രം താമസിച്ചിരുന്ന വീട്ടില്‍നിന്ന്‌ ചോര പുരണ്ട വസ്‌ത്രങ്ങളുമായി ഓടിയ ഗണനാഥന്‍ വഴിയില്‍ വീണു. എഴുന്നേല്‍ക്കാന്‍ സഹായിച്ച തൊഴിലുറപ്പു തൊഴിലാളികളോടു വീട്ടില്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു. നാട്ടുകാരെത്തി നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ കട്ടിലിനുതാഴെ മരിച്ചു കിടക്കുന്ന രമണിയെ കണ്ടെത്തി. ശരീരത്തിലും തറയിലും രക്‌തം പുരണ്ടിരുന്നു. ഗണനാഥനെ പിന്തുടര്‍ന്ന നാട്ടുകാരില്‍ ചിലര്‍ അച്ചന്‍കോവിലാറിന്റെ തീരത്തു തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. വിവരം അറിഞ്ഞെത്തിയ പോലീസ്‌ നടത്തിയ അന്വേഷണത്തിലും ഗണനാഥനെ കണ്ടെത്താനായില്ല.


ഒന്നരമണിക്കൂറിനുശേഷം കാവുംപുറം കടവില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ ഒഴുകിയെത്തിയ മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. വാലുകടവില്‍നിന്നാണു ഗണനാഥന്‍ നദിയില്‍ച്ചാടിയതെന്നു കരുതുന്നു. 
ഹൃദ്‌രോഗവും ആസ്‌തമയും അലട്ടിയിരുന്ന രമണിയെ മരിച്ച നിലയില്‍ കണ്ടതിന്റെ മനോവിഷമത്തില്‍ കഴുത്തു മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ച രണനാഥന്‍ ഇതു പരാജയപ്പെട്ടതോടെ ആറ്റില്‍ച്ചാടിയതാകാമെന്നു പോലീസ്‌ പറയുന്നു. രമണിയുടെ മൃതദേഹത്തില്‍ മുറിവുകളോ ക്ഷതമേറ്റ പാടുകളോ ഇല്ല. ഗണനാഥന്റെ കഴുത്തില്‍നിന്ന്‌ രക്‌തം ഒലിച്ച പാടുണ്ടായിരുന്നതായും പോലീസ്‌ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ കോവിഡ്‌ പരിശോധനയ്‌ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു നൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K