14 June, 2020 10:35:35 PM


പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ചതുപ്പില്‍ വലിച്ചെറിഞ്ഞ മോഷ്‌ടാവും സുഹൃത്തും പിടിയില്‍



കൊല്ലം: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ആഭരണം കവര്‍ന്നശേഷം കനാലിനടുത്തുള്ള ചതുപ്പില്‍ വലിച്ചെറിഞ്ഞ മോഷ്‌ടാവും സുഹൃത്തും പിടിയില്‍. 
കൊല്ലം കൊറ്റംകര റാണി നിവാസില്‍ വിജയകുമാര്‍ (പൊടിമോന്‍), സുഹൃത്തും ബന്ധുവുമായ ആലുംമൂട്‌ തുരുത്തില്‍ പടിഞ്ഞാറ്റതില്‍ മണികണ്‌ഠന്‍ എന്നിവരാണ്‌ പിടിയിലായത്‌.


കഴിഞ്ഞ മൂന്നിനു പുലര്‍ച്ചെ രണ്ടിനാണ്‌ തൃക്കോവില്‍വട്ടം ചേരിക്കോണം തലച്ചിറ കോളനിയിലെത്തി ബീമാ മന്‍സിലില്‍ ഷെഫീക്ക്‌-ഷംന ദമ്ബതികളുടെ കുഞ്ഞിനെ വിജയകുമാര്‍ കടത്തിക്കൊണ്ടുപോയത്‌. പിന്‍വാതില്‍ തകര്‍ത്ത്‌ അകത്തുകടന്ന പ്രതി കുഞ്ഞിനെ കൈക്കലാക്കി കാല്‍ കിലോമീറ്റര്‍ ദൂരെയെത്തി സ്വര്‍ണ ചെയിന്‍ കവര്‍ന്നു.  തുടര്‍ന്ന്‌ സമീപത്തെ ചേരീക്കോണം ചിറയില്‍ വീട്ടില്‍ ഹുസൈബയുടെ വീട്ടില്‍ മോഷണം നടത്താനായി കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത്‌ കിടത്തി.


മോഷ്‌ടാവ്‌ അടത്തുകടന്നതും ആളനക്കം കേട്ട്‌ ഹുസൈബ നിലവിളിച്ചു. ഇതോടെ പ്രതി അവിടെനിന്ന്‌ മുങ്ങി തൊട്ടടുത്തുള്ള വിളയില്‍ ഹുസൈന്റെ വീട്ടിലെത്തി. ആടുകള്‍ കരഞ്ഞതോടെ ഹുസൈന്‍ ഉണര്‍ന്നു.
മോഷ്‌ടാവുമായി മല്‍പ്പിടുത്തം നടത്തിയെങ്കിലും അടിച്ചുവീഴ്‌ത്തി കടന്നു. പിന്തുടര്‍ന്നപ്പോള്‍ ഒളിപ്പിച്ചിരുന്ന കുഞ്ഞിനെ എടുത്തെറിഞ്ഞശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വിജയകുമാര്‍ രാത്രി ബൈക്കിലും കാറിലും കറങ്ങിനടന്നു വീടുകളുടെ പിന്‍വാതില്‍ തുറന്നാണ്‌ മോഷണം നടത്തിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K