09 June, 2020 03:47:09 PM


'ചീങ്കണ്ണിപാറയിലെ തടയണ പൊളിച്ചു മാറ്റണം'; അന്‍വറിന്റെ ഭാര്യാപിതാവിനോട് ഹൈക്കോടതി



കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപാറയിലെ തടയണ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിക്കണമെന്ന  ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജില്ലാ കളക്ടറോട് സ്ഥലം സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 


മപ്പുറം ചീങ്കണിപാറയില്‍ അനധിക്യതമായി നിര്‍മ്മിച്ചിരിക്കുന്ന തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പൊളിക്കാൻ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കെ തന്നെ തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു ചെയ്തതായി ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശപ്രകാരം മുകള്‍വശത്ത് 25 മീറ്റര്‍ വീതിയിലും താഴെ ആറ് മീറ്റര്‍ വീതിയിലുമുള്ള ദ്വാരമുണ്ടാക്കിയതെന്നും കളക്ടര്‍ അറിയിച്ചു.


എന്നാൽ ഇന്ന് ഹര്‍ജി പരിഗണിക്കവെ തടയണ പൂര്‍ണമായും പൊളിച്ച് നീക്കാന്‍ കോടതി നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. അതുണ്ടാക്കുന്ന അപകടം ചെറുതാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തി പരിശോധിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K