07 June, 2020 11:57:32 AM


രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പബ്ജി കളിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയിൽ



ജയ്പുർ: രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാവിലെ വരെ പബ്ജി കളി തുടർന്ന ആൺകുട്ടി ഉറങ്ങാൻ പോയതിന് തൊട്ടുപിന്നാലെയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. കരസേന ഉദ്യോഗസ്ഥന്‍റെ മകനാണ് ജനാലയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ജയ്പുർ റെയിൽവേ കോളനി പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹൻസ്‌രാജ് മീണ പറഞ്ഞു.


മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തതെന്നും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. സഹോദരനൊപ്പമാണ് പഠിക്കുന്ന മുറിയിൽ പുലർച്ചെ 3 മണി വരെ പബ്ജി കളി തുടർന്നത്. അതിനുശേഷം ഉറങ്ങാനായി ആൺകുട്ടി തൊട്ടടുത്തുള്ള റൂമിലേക്കു പോകുകയായിരുന്നു.


രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ എം‌ബി‌എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രഖ്യാപിച്ചു. കേസിൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചു.


ആൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം നഗരത്തിലെ ഗാന്ധി കോളനിയിലാണ് താമസിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശിയും കരസേനക്കാരനുമായ അച്ഛൻ ഇപ്പോൾ അരുണാചൽ പ്രദേശിലാണ്. അടുത്തിടെയാണ് സ്ഥലംമാറ്റം ലഭിച്ചു അരുണാചലിലേക്ക് പോയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K