04 June, 2020 03:40:00 PM


താഴത്തങ്ങാടി കൊലപാതകം: പ്രതി രക്ഷപ്പെടാനുപയോഗിച്ച കാര്‍ ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി


Thazhatnagaadi murder case


കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം രക്ഷപ്പെടുന്നതിനായി പ്രതി മുഹമ്മദ് ബിലാല്‍ തട്ടിയെടുത്ത കാര്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഷീബയുടെയും ഭര്‍ത്താവ് മുഹമ്മദ് സാലിയുടെയും ഉടമസ്ഥതയിലുള്ള ചുവന്ന വാഗണ്‍ ആര്‍ കാറാണ് ആലപ്പുഴയില്‍ നിന്നും കണ്ടെടുത്തത്. ആലപ്പുഴ കലക്ടറേറ്റിനു സമീപം കാര്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി എറണാകുളത്തേക്ക് കടന്നത്.


കൊലപാതകത്തിനും മോഷണത്തിനുശേഷം വീട്ടില്‍ നിന്നും കാറിന്റെ താക്കോല്‍ എടുത്ത് കാര്‍ ഓടിച്ചുപുറത്തേക്ക് പോകുകയായിരുന്നു. കാര്‍ പുറത്തേക്ക് പോകുന്ന ദൃശ്യം സമീപത്തുള്ള വീട്ടിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിനു മുന്‍പ് നടന്നുപോകുന്ന പ്രതിയുടെ ചിത്രവും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ആലപ്പുഴയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.


വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ ആലപ്പുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാര്‍ ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിച്ചു. ഷീബയുടെ വീട്ടില്‍ നിന്ന് 55 പവന്‍ സ്വര്‍ണവും പണവും ഇയാള്‍ കവര്‍ന്നുവെന്നാണ് സൂചന. 28 പവന്‍ സ്വര്‍ണം ഇടപ്പള്ളിയിലെ ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന സ്വര്‍ണവും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കുറ്റകൃത്യത്തിനു ശേഷം ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K