04 June, 2020 02:39:53 PM


'ആത്മഹത്യകള്‍: രാഷ്ട്രീയവത്കരണവും ലളിതവത്കരണവും' - ദേവികയുടെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ്



കോഴിക്കോട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കാരണത്താൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെയും ഏറെ വിമർശനം ഉയർത്തിയ സംഭവത്തിൽ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്‍റെ കുറിപ്പ് പ്രസക്തമാവുകയാണ്.
ആത്മഹത്യകളെ രാഷ്ട്രീയവത്കരിക്കുമ്പോൾ അതിന് പിന്നിലെ യഥാർത്ഥ കാരണം പലപ്പോഴും ലളിതവത്കരിക്കപ്പെടുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ ലളിതവൽക്കരണം പരോക്ഷമായി ആത്മഹത്യാ വാസനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളിലൂടെ ഓൺലൈൻ പഠനത്തെക്കുറിച്ച് വലിയ സംഭവമെന്ന മട്ടിൽ കേൾക്കുമ്പോൾ അവസരം നിഷേധിച്ചുവെന്ന തോന്നൽ ആ കുട്ടിക്ക് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്‍റെ ഘടനയും പ്രസക്തമല്ലേ?അവളുടെ മനസ്സിൽ പാർശ്വവൽക്കരണത്തിന്റെ ചിന്തകൾ അതിനും മുമ്പേ കുടിയേറിയിരുന്നോയെന്നും അന്വേഷിക്കണ്ടേ? എന്നാണ് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്.


കുറിപ്പിന്‍റെ പൂർണ്ണരൂപം ചുവടെ:



"ആത്മഹത്യകളെ രാഷ്ട്രീയവൽക്കരിക്കുന്നത് പതിവാണ് . നിരവധി ഘടകങ്ങൾ ഒത്തു ചേരുമ്പോഴാണ് ആത്മഹത്യ ഉണ്ടാകുന്നത്.കേൾക്കുന്ന കാരണം വലിയ ഭാരം പേറുന്ന ഒട്ടകത്തെ വീഴിക്കുന്ന അവസാന കച്ചി തുരുമ്പ് പൊക്കി കാട്ടി അതാണ് കാരണം എന്ന് പറയുന്നതാണ് രാഷ്ട്രീയവൽക്കരണം. യാഥാര്‍ത്ഥ ഭാരം കാണില്ല. ഈ ലളിതവൽക്കരണം പരോക്ഷമായി ആത്മഹത്യാ വാസനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് .ഉയിരെടുക്കാൻ പോകുന്ന വ്യക്തിയുടെ ജീവിത സാഹചര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം .വ്യക്തിത്വത്തിൽ താളപ്പിഴകൾ കണ്ടെത്താം .ആത്മഹത്യ സംഭവിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് പറഞ്ഞിട്ടുമുണ്ടാകും .പെരുമാറ്റത്തിൽ വിഷാദ ഛായ കലർന്നിട്ടുണ്ടാകും .ഇതൊന്നും ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല .മനസ്സിലാക്കിയാലും വിഷമങ്ങൾ കേൾക്കാൻ ശ്രമിച്ചിട്ടുമുണ്ടാകില്ല. കേൾക്കലും കരുത്തു നൽകലാണ്.


കേൾക്കാൻ തയ്യാറായാൽ തന്നെ പല ആത്മഹത്യകളും തടയാം. ആത്മഹത്യകളെ കേരളത്തിൽ രാഷ്ട്രീയവൽക്കരിച്ച നിരവധി സാഹചര്യങ്ങളുണ്ട് .അതിൽ ആരും മോശമല്ല .സ്വാശ്രയ കോളേജിലെ ഒരു പെൺകുട്ടി ബഹു നില കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവത്തിന് ശേഷം സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരെ വലിയ സമരങ്ങൾ നടന്നു.അത് അന്വേഷിച്ചു ഒരു കമ്മീഷൻ റിപ്പോർട്ടും വന്നു . സ്വാശ്രയ വിദ്യാഭ്യാസം അതിന് ശേഷവും തഴച്ചു വളർന്നു .സ്വാശ്രയ കോളേജുകളിൽ പിന്നെയും കുട്ടികൾ ആത്മഹത്യ ചെയ്തു.ചിലതൊക്കെ സമരമായി. പഠിക്കാൻ ടെലിവിഷൻ ഇല്ലാത്തതു കൊണ്ടാണ് ഇപ്പോഴത്തെ ആത്‍മഹത്യയെന്ന് പറയുന്നു . മാധ്യമങ്ങളിലൂടെ ഈ പഠനം വലിയ സംഭവമെന്ന മട്ടിൽ കേൾക്കുമ്പോൾ അവസരം നിഷേധിക്കപ്പെടുന്നുവെന്ന തോന്നൽ ആ കുട്ടിക്ക് ഉണ്ടായിട്ടുണ്ടാകും .എന്നാൽ ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയും പ്രസക്തമല്ലേ?അവളുടെ മനസ്സിൽ പാർശ്വവൽക്കരണത്തിന്റെ ചിന്തകൾ അതിനും മുമ്പേ കുടിയേറിയിരുന്നോയെന്നും അന്വേഷിക്കണ്ടേ? തൊട്ടാവാടി മനസ്സുകളുള്ള കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന വിചാരം ഉണ്ടാകേണ്ടേ ?ഓൺലൈൻ ടെലിവിഷൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുഞ്ഞുങ്ങളെ കണ്ടെത്തുകയും, അവരിൽ പൊള്ളുന്ന മനസ്സുമായി കഴിയുകയും ചെയ്യുന്നവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകും മുമ്പേ സമാശ്വസിപ്പിക്കുന്നതുമല്ലേ യഥാർത്ഥ സമരം? ഡിജിറ്റല്‍ ലോകത്തിന് പുറത്തുനിൽക്കുന്നവരുടെ എണ്ണം കുടുതലാണെങ്കിൽ ചിലപ്പോൾ ആ വിദ്യാഭ്യാസത്തിന്റെ ചിട്ടകൾ തുറന്ന മനസ്സോടെ പരിഷ്‌ക്കരിക്കുകയും വേണ്ടേ ? നമ്മുടെ ലക്‌ഷ്യം ഇമ്മാതിരി ആത്മ ഹത്യകൾ ഉണ്ടാകരുതെന്നാകണം. ഞാൻ പോകുന്നുവെന്ന് എഴുതി വച്ച് ഇനിയാരും ഇങ്ങനെ പോകാതിരിക്കട്ടെ.
(സി ജെ ജോൺ )"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K