02 June, 2020 02:13:47 PM


മലപ്പുറത്ത് പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയുടെ മരണം : വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട്‌ തേടി



മലപ്പുറം: വളാഞ്ചേരിക്കടുത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നോട്ട്ബുക്കില്‍ 'ഞാന്‍ പോകുന്നു' എന്നുമാത്രമാണ് മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവിക എഴുതിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ദേവിക ആത്മഹത്യ ചെയ്തതാണെന്ന സൂചന നൽകുന്നതാണ് കുറിപ്പെന്ന് പൊലീസ് പറഞ്ഞു.


അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡി.ഡി.ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K