24 May, 2020 12:55:18 PM


ഭാര്യയെ കൊല്ലാന്‍ 10000 രൂപക്ക് വാങ്ങിയത് കരിമൂര്‍ഖനെ; കേസ് തെളിഞ്ഞ വഴികള്‍



കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ കേരളം ഞെട്ടലില്‍. 10000 രൂപയ്ക്ക് പാമ്പാട്ടിയിൽനിന്ന് വാങ്ങിയ കരിമൂർഖനെ ഉപയോഗിച്ചാണ് ഭര്‍ത്താവ് സൂരജ് അഞ്ചൽ സ്വദേശിയായ ഭാര്യ ഉത്രയെ കടിപ്പിച്ചു കൊന്നത്. സൂരജും കൂട്ടാളികളും പൊലീസ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. 


സ്വത്ത് തട്ടിയെടുക്കാനാണ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. രണ്ടാംതവണയാണ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതെന്നും വ്യക്തമായി. ആദ്യത്തെ തവണ പാമ്പുകടിയേറ്റ ഉത്ര തലനാരിഴയ്ക്കാണ് ദിവസങ്ങൾനീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ശാസ്ത്രീയമായ അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. 


കഴിഞ്ഞ നാളുകളിലെ സൂരജിന്‍റെ ഫോൺ രേഖകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയാണ് ഇതിൽ പ്രധാനം. സൂരജിന് പാമ്പാട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ ഇത് സഹായിച്ചു. ഉത്രയ്ക്ക് ആദ്യ പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സൂരജ് അടൂരിലെ ഒരു പാമ്പാട്ടിയുമായി നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് 10000 രൂപയ്ക്ക് കൊടുംവിഷമുള്ള കരിമൂർഖനെ സൂരജ് വാങ്ങിയതായി കണ്ടെത്തിയത്. 


അടുത്തതായി തുറന്നിട്ട ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്‍റെ വാദം പൊളിക്കുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം. തറനിരപ്പിൽനിന്ന് അത്രയുംദൂരം സഞ്ചരിക്കാൻ പാമ്പിന് സാധിക്കില്ലെന്നും പൊലീസിന് പ്രാഥമിക പരിശോധനയിൽ ബോധ്യമായി. ഇനി ജനാലയിൽക്കൂടി ഉള്ളിൽ കടന്നാൽ സൂരജും മകനും കിടക്കുന്ന കിടക്കയിലൂടെ മാത്രമെ പാമ്പിന് മറുവശത്തുള്ള ഉത്രയുടെ കിടക്കയിലേക്ക് എത്താനാകൂ. ഇതും സംശയത്തിന് ഇട നൽകി.


'പാമ്പുകടി'യുടെ വഴികള്‍


ഇക്കഴിഞ്ഞ മെയ് ഏഴിന് അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിൽവെച്ചായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. രാവിലെ ബോധരഹിതയായി കണ്ട ഉത്രയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിൽ കടിയേറ്റ പാട് കണ്ടതിനെ തുടർന്നാണ് തിരിച്ചുവന്ന് മുറി പരിശോധിച്ചത്. അപ്പോൾ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. സംഭവദിവസം അതേമുറിയിൽ സൂരജും ഒന്നര വയസുള്ള മകനും ഉണ്ടായിരുന്നു. തുറന്നിട്ട ജനാലയിലൂടെ മുറിക്കുള്ളിൽ കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചതാകാമെന്നാണ് സൂരജ് അന്ന് പൊലീസിന് നൽകിയ മൊഴി. എന്നാൽ എസി മുറിയുടെ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് ഉത്രയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. 


നേരത്തെ മാർച്ച് രണ്ടിന് സൂരജിന്‍റെ അടൂർ പറക്കോടുള്ള വീട്ടിൽവെച്ചാണ് ഉത്രയ്ക്ക് ആദ്യമായി പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പായിരുന്നു ഉത്രയെ കടിച്ചത്. പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സൂരജ് തയ്യാറായിരുന്നില്ല. അടുത്തുള്ള വിഷവൈദ്യന്‍റെ അടുത്തുകൊണ്ടുപോകാനായിരുന്നു ശ്രമം എന്നാൽ ബന്ധുക്കളും അയൽക്കാരും ഇടപെട്ട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഉത്രയെ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർക്കുപോലും ഉറപ്പില്ലായിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ അവിശ്വസനീയമാംവിധം ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. അന്ന് പാമ്പുകടിയേൽക്കുന്നതിന് ണ്ടുദിവസം മുമ്പ് കിടപ്പുമുറിയിൽ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചിരുന്നു. ഈ സമയം ഓടിയെത്തിയ സൂരജ് നിർഭയനായി പാമ്പിനെ പിടികൂടി പുറത്തുകൊണ്ടുപോയിരുന്നു.


പാമ്പുകടിയേറ്റുള്ള ചികിത്സയെ തുടർന്ന് അവശയായിരുന്നു ഉത്ര. ഏറെ ശാരീരിക അസ്വസ്ഥതകളും പാർശ്വഫലങ്ങളും ഉത്രയ്ക്ക് ഉണ്ടായി. ഇതേത്തുടർന്ന് ആരോഗ്യം വീണ്ടെടുക്കുന്നതിനും വിശ്രമത്തിനുമായാണ് ഉത്ര അഞ്ചൽ ഏറത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഉത്രയ്ക്ക് പാമ്പുകടിയേൽക്കുന്നതിന് തലേദിവസം സൂരജ് ഇവിടേക്ക് വന്നു. വന്നപ്പോൾ കൈയിലുണ്ടായിരുന്ന കവറിൽ പാമ്പ് ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉത്രയുടെ മാതാപിതാക്കൾ സംശയിക്കുന്നത്. ഈ കവർ പിന്നീട് ആരും ശ്രദ്ധിച്ചതുമില്ല. അന്നു രാത്രിയാണ് പാമ്പുകടിയേൽക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K