20 May, 2020 02:50:59 PM


നാലു ദിവസം: പോസ്റ്റുമോര്‍ട്ടം കാത്ത് യുവതിയുടെ മൃതദേഹം; പരസ്പരം തര്‍ക്കിച്ച് അധികൃതര്‍




കാസര്‍കോട്: ആശുപത്രിയിലെത്തിച്ച യുവതിയുടെ മൃതദേഹം നാലുദിവസമായിട്ടും പോസ്റ്റുമോര്‍ട്ടം നടത്താതെ അധികൃതര്‍. മംഗല്‍പാടി ഹെരൂര്‍ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആശുപത്രി അധികൃതരും പോലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ടേബിളിലെത്താന്‍ വൈകിയത്. ഇതോടെ സംസ്കാര ചടങ്ങുകള്‍ നടത്താനാവാത്ത വിഷമത്തിലായി കുടുംബാംഗങ്ങള്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ശോഭ മരിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടന്‍ മംഗല്‍പാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. പനിയും ചുമയും ഉണ്ടായിരുന്നതിനാല്‍ കോവിഡ് പരിശോധന വേണമെന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് അറിയിച്ചു. ഈ പരിശോധനഫലം നെഗറ്റീവായിരുന്നു. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി വീട്ടുകാര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയാണ്. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു. മരണ വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചിരുന്നില്ല. ബുധനാഴ്ച്ചയാണ് പൊലീസ് എത്തുന്നത്. എന്നാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ മരണകാരണമെഴുതാത്തതും പ്രശ്നമായി.


ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മരണകാരണം എഴുതാത്തതിനാല്‍ ഫോറന്‍സികിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താനാകൂവെന്നും അതിനാല്‍ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകണമെന്നുമാണ് ജനറല്‍ ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും പരിയാരത്തേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി ഇല്ലെന്നും കുടുംബം അറിയിച്ചു. അതേസമയം, മരണകാരണം എഴുതണമെങ്കില്‍ മൃതദേഹം മരിച്ച നിലയില്‍ കാണണമെന്നാണ് പൊലീസിന്‍റെ ശാഠ്യം. ഇതോടെ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി നില്‍ക്കുകയാണ് മൃതദേഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K