15 May, 2020 10:56:21 AM


ലൈംഗികപ്രശ്നത്തിന് ചികിത്സ: വ്യാജവൈദ്യന് പിന്നാലെ മരുന്നെത്തിക്കുന്നവരും അറസ്റ്റില്‍



പെരിന്തല്‍മണ്ണ: ലഹരി ഉപയോഗം നിര്‍ത്തുവാനും ലൈംഗീക പ്രശ്‌നത്തിനും ചികിത്സ നടത്തിയതിന് അറസ്റ്റിലായ വ്യാജ വൈദ്യന് മരുന്ന് എത്തിച്ചിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്ത തച്ചനാട്ടുകര അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ക്ക് മരുന്ന് നല്‍കിയിരുന്ന ചെര്‍പ്പുളശ്ശേരിയിലെ തോപ്പയില്‍ അന്‍സാറലി (45), ഇയാള്‍ക്ക് മരുന്ന് നല്‍കിയിരുന്ന കോട്ടക്കല്‍ കേന്ദ്രീകരിച്ചുള്ള മരുന്ന് വിതരണ കേന്ദ്രത്തിലെ പൂളക്കാട്ട് അരവിന്ദാക്ഷന്‍(58) എന്നിവരെയാണ് സി.ഐ. ശശീന്ദ്രന്‍ മേലയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.


അനുമതിയില്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകള്‍ കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ശാന്തികൃഷ്ണയുടെ നേതൃത്വത്തില്‍ മരുന്നുകള്‍ പരിശോധിച്ചു. റീട്ടെയില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം വില്‍ക്കാവുന്ന ഈ ഗുളികകള്‍ കഴിക്കുന്നത് ഹൃദയാഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. മരുന്ന് പാക്കിറ്റിന്‍മേല്‍ തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരമേ മരുന്ന് കഴിക്കാവൂവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


അരവിന്ദാക്ഷന് മരുന്ന് കിട്ടിയത് തിരൂരങ്ങാടിയില്‍ നിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് വിശദാന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ. ബിനോയ്, എ.എസ്.ഐ. സുകുമാരന്‍, സി.പി.ഒ. മാരായ സജീര്‍, മിഥുന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K