03 May, 2020 09:10:19 PM


ബന്ധുവീട്ടിലെ ക്വാറന്‍റീൻ; അഭിഭാഷകൻ കൊല്ലത്ത് നിന്നും മുങ്ങി



കൊല്ലം: ബന്ധുവീട്ടിൽ ഗൃഹനിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരത്തെ അഭിഭാഷക സംഘടനാ നേതാവായ വഞ്ചിയൂർ ബാറിലെ അഭിഭാഷകന്‍ അവിടെ നിന്നും മുങ്ങിയതായി പൊലീസ്. രണ്ടു ദിവസം മുൻപാണ് ഇയാൾ ചാത്തന്നൂരിന് സമീപമുള്ള കുമ്മല്ലൂർ കട്ടച്ചലിലെ വീട്ടിൽ നിരീക്ഷണത്തിലായത്. ഇന്ന് ആരോഗ്യ പ്രവർത്തകർ ഈ വീട്ടിലെത്തിയപ്പോൾ അഭിഭാഷകന്‍റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചാത്തന്നൂർ പൊലീസിനെ വിവരമറിയിച്ചു. മുങ്ങിയെന്ന് മനസ്സിലായതോടെ വിവരം വലിയതുറ പൊലീസിന് കൈമാറി.


ഈ വീട്ടിലെ യുവതിയുടെ ഭർത്താവ് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോയ സമയത്താണ് അഭിഭാഷകന്‍ ഇവിടെയെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ലോക് ഡൗൺ ലംഘനത്തിന് പകർച്ച വ്യാധി നിയമ പ്രകാരം കേസെടുത്തതിന് പുറമേ ഗൃഹ നിരീക്ഷണത്തിൽ നിന്ന് മുങ്ങിയതിനും ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ ഇയാൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 


യുവതിയുടെ ഭർത്താവ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ ബന്ധുവാണ് താനെന്ന് അഭിഭാഷകൻ അറിയിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇയാൾ തിരുവനന്തപുരത്തുനിന്നും കാറോടിച്ച് കട്ടച്ചലിൽ എത്തിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള സ്ഥലത്താണ് ഈ വീട്. കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുമുണ്ട്.


ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി തിരുവനന്തപുരം രജിസ്‌ട്രേഷനിലെ കാർ പതിവായി വന്നുപോകുന്നുവെന്നു ഒരാൾ കൊല്ലം ജില്ലാ കലക്ടർക്ക് ഏപ്രിൽ 28ന് പരാതി നൽകിയിരുന്നു. ലോക്ക്ഡൗൺ കാലയളവിൽ ഇയാൾ പലതവണ ഇവിടെ സന്ദർശനം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു. വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിലെ വിവരം കളക്ടർ പൊലിസിന് കൈമാറി. അതിനിടെയാണ് യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ വീണ്ടും എത്തിയത്.


കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേയ്ക്ക് പോകുന്നു എന്ന തരത്തിലാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസും ആദിച്ചനല്ലൂർ പഞ്ചായത്ത് അധിക്യതരുമെത്തി. പൊലീസിന്‍റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 


ജില്ലാ അതിർത്തി കടക്കുന്നവർ 24 മണിക്കൂറിനകം മടങ്ങണമെന്ന നിർദ്ദേശം പരിശോധന നടത്തുന്നവർ നൽകാറുണ്ട്. താൻ വന്നിട്ട് പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണം പൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. എന്നാൽ പഞ്ചായത്ത് അധികൃതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈ വീട്ടിലെത്തിയെന്ന് മനസിലായി. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകരും   പോലീസും പതിനാല് ദിവസം സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ കുടുങ്ങി. തുടര്‍ന്ന് ലോക്ക് ഡൗൺ ലംഘിച്ചതിന് ഇയാൾക്കെതിരേ ചാത്തന്നൂർ പൊലീസ് കേസെടുക്കുകയായിരുന്നു.


അഭിഭാഷകന്‍ ആദ്യം പിടിയിലായപ്പോള്‍ കോട്ടയത്തേക്ക് പോയ  സുഹൃത്തിന്‍റെ വീട്ടില്‍ ഓട്ടോയുടെ സ്പെയര്‍പാര്‍ട്സ് എത്തിക്കാനായി വന്നതാണെന്നായിരുന്നു പോലീസിനോടും ആരോഗ്യപ്രവര്‍ത്തകരോടും പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കഥ മാറി. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കോട്ടയത്തേയ്ക്ക് പോകുന്നതിന് കൊല്ലം ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങാനായി സത്യവാങ്മൂലവുമായി പോയ വഴി പോലീസ് പിടികൂടി ലോക് ഡൗൺ ലംഘിച്ചതിന് കേസ് എടുക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറയുന്നു. അഭിഭാഷകന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തുനിന്നും കോട്ടയം പോകേണ്ട വ്യക്തി എന്തിന് കൊല്ലത്തെത്തി എന്ന സംശയമാണ് പോലീസിനുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K