24 April, 2020 03:23:18 PM


വേദനയുടെ നോമ്പിന് തുടക്കം: കോവിഡിൽ തകർന്നു കൂട്ട പ്രാർത്ഥന; തറാവീഹ് നമസ്കാരമില്ലാത്ത ആദ്യ റമദാൻ

- നൗഷാദ് വെംബ്ലി




കാഞ്ഞിരപ്പള്ളി: റമദാൻ വൃതാനുഷ്ഠാനങ്ങൾക്കു തുടക്കം. തറാവീഹും, ജമാഅത്ത് നമസ്കാരവുമില്ലാത്ത ആദ്യ റമദാൻ.
റമദാൻ പൊന്നമ്പിളി മാനത്തു തെളിഞ്ഞതോടെ മുസ്ലിം സമൂഹം നോമ്പ് അനുഷ്ഠാനത്തിന്  തുടക്കം കുറിച്ചിരിക്കുകയാണ്. പകലന്ത്യോളം അന്നപാനീയങ്ങളും, വിചാര വികാരങ്ങളും ഒഴിവാക്കി മുഴുവൻ സമയം നാഥൻ്റെ സംതൃപ്തിക്കായി ഇസ്ലാമിക കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന  നോമ്പിനാണ് തുടക്കമായിരിക്കുന്നത്.


എന്നാൽ ചരിത്രത്തിലാദ്യമാണ് ഇന്ത്യയിൽ തറാവീഹ് നമസ്കാരവും കൂട്ട പ്രാർത്ഥനയും  ഇല്ലാതെയുള്ള നോമ്പനുഷ്ഠാനം നടക്കുന്നത്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് കഴിഞ്ഞ ഒരു മാസമായി രാജ്യത്തെ പളളികൾ അടഞ്ഞുകിടക്കുകയാണ്. റമദാനിലെ പ്രധാന നമസ്കാരമാണ് തറാവീഹ്. 20 റക്ക അത്ത് ദൈർഘ്യമുള്ള തറാവീഹ് നമസ്കാരങ്ങൾക്ക് മുൻകാലങ്ങളിൽ വിശ്വാസികളുടെ തിരക്കായിരുന്നുവെങ്കിൽ ഈ വർഷം പള്ളികളിലെ ആരാധന നിരോധിച്ചതോടെ വിശ്വാസ സമൂഹത്തിന് വേദനയുടെ നോമ്പായി മാറിയിരിക്കുന്നു. 


പത്തു ദിനങ്ങളുടെ മൂന്നു ഘട്ടമായി തിരിച്ചിരിക്കുന്ന റമദാൻ ദിനങ്ങളിൽ ബദർ ദിനവും ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തു ൽ ഖദിർ ദിനവുമെല്ലാമെത്തുന്ന പ്രത്യേക ദിവസങ്ങളിലെ ആഘോഷങ്ങൾ ഒരുക്കുന്ന വിശ്വാസ സമൂഹത്തിനു ഇക്കുറി ഇതൊന്നും അനുവദനീയമല്ല. റമദാനിൽ പള്ളികളിൽ നോമ്പിൻ്റെ ക്ഷീണമകറ്റാൻ ഉലുവാ കഞ്ഞി പ്രത്യേകമായി തയ്യാറാക്കി വിശ്വാസികൾക്കു നൽകി വന്നതും ഈ  റമദാനിൽ വീടുകളിൽ മാത്രമായി ഒതുങ്ങും. 


പഴവർഗങ്ങളും ഭക്ഷണങ്ങളും മുഴുവൻ നോമ്പുകളിലും മസ്ജിദുകളിൽ നൽകി വന്നതും പഴയ കഥയായി. വ്യക്തികളും സംഘടനകളും നടത്തിവന്ന സമൂഹ നോമ്പുതുറയും, ഇതര വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഇഫ്താർ സംഗമങ്ങളും ഈ റമദാനിൽ ഉണ്ടാവില്ല എന്നതും വിശ്വാസികളിൽ വേദനക്കിടയാക്കുന്നു. വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട റമദാനിൽ പരമാവധി സമയങ്ങളിലും പളളികളിലെത്തി ഖുർ ആൻ പാരായണവും ഇഹ്ത്തി കാഫും നഷ്ടമാവുകയാണ്.


പള്ളികളിൽ ആരാധനയില്ലെങ്കിലും വീടുകളിൽ കുടുംബാംഗങ്ങളോടൊത്ത് കൂട്ട നമസ്കാരങ്ങൾ ഒരുക്കി നോമ്പിനെ അതിൻ്റെ പൂർണ്ണതയോടെ സ്വീകരിക്കാനാണ് വിശ്വാസികളുടെ തീരുമാനം. റമദാനിലെ വെള്ളിയാഴ്ച ദിവസത്തിനും പ്രാധാന്യം കൊടുക്കുന്ന വിശ്വാസികൾക്ക് റമദാൻ ഒന്ന് തന്നെ ആദ്യ വെള്ളിയാഴ്ചയായി ലഭ്യമായിരിക്കുന്നു. കഴിഞ്ഞ 5 ആഴ്ചയായി ജുമാ നമസ്കരിക്കാൻ കഴിയാത്ത വിശ്വാസികൾക്ക് ഇപ്പോൾ പള്ളികളിലെ തറാവീഹും ഈ റമദാനിൽ നഷ്ടമാവുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K