30 March, 2020 07:40:32 PM


എറണാകുളത്ത് ചികിത്സയില്‍ 14 പേര്‍; ഇന്ന് 2 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




കൊച്ചി: കോവിഡ് 19 രോഗലക്ഷണങ്ങളോടെ  2 പേരെ കൂടി ഇന്ന്  കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  ഇതോടെ ആശുപത്രികളിൽ  ഐസൊലേഷനിലുള്ളവരുടെ  ആകെ എണ്ണം 25 ആയി. നിലവിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 4  പേർ ബ്രിട്ടീഷ് പൗരന്മാരും, 7 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. 


ഇന്ന് പുതിയതായി 637  പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.  ജില്ലയിൽ നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  5502 ആണ്. ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5527 ആണ്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 836  പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 16 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 50   സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.  


ഇന്ന് 471 ഫോൺ വിളികളാണ് കൊറോണ കൺട്രോൾ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെയുള്ള 312 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 311 എണ്ണവും പൊതുജനങ്ങളിൽ നിന്നായിരുന്നു. ഭക്ഷണം സംബന്ധിച്ച വിവരങ്ങൾ അറിയാനായിരുന്നു കൂടുതൽ വിളികളുമെത്തിയത്. കൺട്രോൾ റൂമിലേക്ക് വിളിച്ച അതിഥി തൊഴിലാളികളിൽ കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് ഭക്ഷണം ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇവർക്കെല്ലാം അതാത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചനുകളുമായി ബന്ധപ്പെടാനുള്ള നിർദേശം നൽകി.


വീടുകളിൽ  നിരീക്ഷണത്തിലുള്ള ഗർഭിണികളായ 107 പേർക്ക് ജില്ലാ ആർ സി എച്ച് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ ദിവസേന ഫോണിൽ ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിക്കുകയും, ആവശ്യമായ നിർദേശങ്ങൾ നൽകി വരുകയും ചെയ്യുന്നുണ്ട്. ആശുപത്രി സംബന്ധമായ ആവശ്യങ്ങൾ വരുകയാണെങ്കിൽ ബന്ധപ്പെടാൻ കൺട്രോൾ റൂമിൻറെയും, പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെയും  നമ്പറുകൾ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന്  41 പേരെ വിളിച്ചു.  ജില്ലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 70 വയോജനങ്ങളെ ഫോണിൽ ബന്ധപ്പെട്ട്  സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.


പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഇന്നും നടത്തി. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, അങ്കമാലിയിൽ  അതിഥി തൊഴിലാളികൾക്കും  ഇന്ന്  ക്ലാസുകൾ നടത്തി. 69 മെഡിക്കൽ സംഘങ്ങൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ച് അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, ആവശ്യമായ ബോധവൽക്കരണം നടത്തുകയും, പരിസര ശുചിത്വം സംബന്ധിച്ച നിർദേശങ്ങളും നൽകി. കോവിഡ് രോഗലക്ഷണങ്ങളുള്ള ആരെയും പരിശോധനയിൽ കണ്ടെത്തനായില്ല.


സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ  സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ .പി യിലെത്തിയ ആളുകളിൽ നിന്നും 17 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്. 3 പേരെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ മെൻറൽ ഹെൽത്ത് പ്രോഗ്രാമിൻറെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവർത്തിച്ച് വരുന്നു.


കൗൺസലിംഗ് നൽകുന്നതിനായി കൺട്രോൾ റൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്ന് ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന  355   പേർക്കാണ് കൗൺസിലിംഗ് നൽകിയത്. കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച   7  പേർക്കും കൗൺസലിംഗ് നൽകി. നിലവിൽ ജില്ലയിലെ 2 കോവിഡ് കെയർ സെന്ററുകളിലായി 20 ആളുകൾ നിരീക്ഷണത്തിലുണ്ട്. കൺട്രോൾ റൂം - 0484 2368802 / 2428077 / 0484 2424077



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K