16 March, 2020 10:24:01 PM


12 വര്‍ഷം തൂപ്പുജോലി ചെയ്ത അതേ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ലിന്‍സ



കാസര്‍കോട്: ഒരു ദശാബ്ദത്തിലധികം തൂപ്പുജോലിക്കാരിയായി ജോലി ചെയ്ത അതേ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി അരങ്ങേറ്റം. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിൻസയാണ് കഠിനാധ്വാനത്തിലൂടെ ജീവിതം വെട്ടിപ്പിടിച്ച് സമൂഹത്തിനൊന്നാകെ മതൃകയായത്. 


ലിൻസയുടെ കഥ ഇങ്ങനെ; 2001ലാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ രാജൻ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്‍റെ മൂത്തമകള്‍ ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസിലും. ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്‍റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലിക്കാരിയായി.


തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്. മറ്റൊരാളുടെ ഒഴിവിൽ ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കി. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി.


2012ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിലിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി.


2013 മുതല്‍ 2018 വരെയുള്ള സമയത്താണ് ലിന്‍സ തൂപ്പുജോലിക്കാരിയായി നിന്നത്. തുടര്‍ന്ന് 2018 ല്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോള്‍ തന്നെ കണ്ട് വിദ്യാര്‍ത്ഥികള്‍ അത്ഭുതപ്പെട്ടെന്നാണ് ലിന്‍സ പറയുന്നത്. ഇപ്പോള്‍ ആറ് മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ലിന്‍സ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K