07 March, 2020 12:11:21 AM


ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപമല്ലെന്ന് പ്രാഥമിക ഫോറൻസിക് നിഗമനം



കൊല്ലം: ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നു കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറൻസിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്. 


വീടിനു സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം കുട്ടി ആറ്റിൽ അകപ്പെട്ടതെന്നാണ് സംശയം. അതേസമയം, ശിശു മനോരോഗവിദഗ്തരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു. ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഫൊറൻസിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരിൽ പരിശോധന നടത്തിയത്. വീടിനു 75 മീറ്റർ മാത്രം ദൂരത്തുള്ള കുളിക്കടവിൽ വെച്ചാകാം ദേവനന്ദ ഇളവൂർ ആറ്റിൽ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം പരിശോധനയിലെ പ്രാഥമിക നിഗമനം.


കുട്ടി വീണതാണോ അപായപ്പെടുത്തിയതാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. കെ.ശശികലയുടെ നേതൃത്വത്തിലുള്ള  ഫോറൻസിക്ക് വിദഗ്ധരുടെ മൂന്നംഗ  സംഘം ഇളവൂർപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ നിഗമനം. കുളിക്കടവിൽ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം.


തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റർ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫൊറൻസിക് സംഘത്തിന്‍റെ നിഗമനം. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്താണ് കുട്ടി ആറ്റിൽ അകപ്പെട്ടതെങ്കിൽ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തെ പൊങ്ങാൻ സാധ്യതയുള്ളെന്നും ഫൊറൻസിക് സംഘം കണ്ടെത്തി.


ഫൊറൻസിക് സംഘത്തിന്‍റെ പരിശോധന ഫലം തിങ്കളാഴ്ച അന്വേഷണസംഘത്തിനു കൈമാറും. അതേസമയം, പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി ഉടൻ കത്ത് നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ദേവനന്ദയുടെ വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളിക്കടവിലോ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക്ക് സംഘം പരിഗണിക്കുന്നത്. ദുർഘടം പിടിച്ച ഈ വഴിയിൽ പതിയിരിക്കുന്ന അപകട സാധ്യതയും വിദഗ്ദ്ധർ വിലയിരുത്തി.


ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാൽ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മുങ്ങി മരിച്ചപ്പോൾ തന്നെ ദേവനന്ദ ചെളിയിൽ താഴ്ന്നു പോകാനും ഇടയുണ്ടായിരുന്നു. ജലപരപ്പിൽ പൊങ്ങി ഒഴുക്കിൽപ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളു വള്ളിയിൽ കുടുങ്ങി നിന്നത് മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് എന്നും ഫോറൻസിക് കരുതുന്നു. കുടവട്ടൂരിലെ അച്ഛന്‍റെ വീട്ടിൽ ഒരു വർഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറൻസിക്ക് സംഘം പരിശോധിച്ചിരുന്നു. ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യതയാണ് സംഘം പരിശോധിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K