05 February, 2020 02:33:55 PM


എഴുകോണില്‍ വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവില്‍ പോയ 'ഭീമൻ രഘു' അറസ്റ്റിൽ



കൊട്ടാരക്കര: വീട്ടമ്മയെ ഒപ്പം താമസിച്ചയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമൺകാവ് കാളച്ചന്തമുക്ക് കുഴിയിൽ പുത്തൻവീട്ടിൽ ശാന്താ കൃഷ്ണനാ (50) ണ് കുത്തേറ്റത്. ഇവർക്കൊപ്പം താമസിച്ചിരുന്ന വെളിയം പടിഞ്ഞാറ്റിൻകര അറവലക്കുഴി രാജു മന്ദിരത്തിൽ ഭീമന്‍ രഘു എന്ന രഘു (49)വിനെ  എഴുകോൺ പൊലീസ്‌ പിടികൂടി. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു. 


ചൊവ്വാഴ്ച പകൽ 3.30ന് ശാന്തയുടെ വീടിനോടു ചേർന്ന കടയുടെ സമീപമാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വയറ്റിലും തലയിലും ഗുരുതര പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ നെടുമൺകാവ് ഔട്ട്പോസ്റ്റിലെ പൊലീസാണ് ശാന്തയെ ആശുപത്രിയിൽ എത്തിച്ചത്. ശാന്തയുടെ ഇളയ മകന്‍റെ ഭാര്യയുടെ അച്ഛനാണ്‌ രഘു. ഓട്ടോ ഡ്രൈവറായ ഇയാൾ സംഭവത്തിനു ശേഷം രക്ഷപ്പെട്ടെങ്കിലും പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.


കുടവട്ടൂർ അറവലക്കുഴി പാറ ക്വാറിയ്ക്കു സമീപം ഓട്ടോ ഒളിപ്പിച്ച്‌ ആളൊഴിഞ്ഞ പുരയിടത്തിൽ കഴിയുമ്പോഴാണ്‌ പൊലീസ് പിടികൂടിയത്. ഇയാളെ  ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. എഴുകോൺ സിഐ ടി എസ് ശിവപ്രകാശ്, എസ് ഐ ചന്ദ്രബാബു, എഎസ്ഐ ശാന്തൻ, വിജയകുമാർ, അജിത്കുമാർ, ഗിരീഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K