05 February, 2020 02:13:59 AM


ബാലികയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവിന്‌ 28 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും



തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക്‌ വിവിധ വകുപ്പുകളിലായി 28 വര്‍ഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി മണിയാറന്‍കുടി താമരക്കാട്ട്‌ സജീവിനെ(36)യാണ്‌ തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്‌. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്‌ അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ്‌ ശിക്ഷ. 


പന്ത്രണ്ട്‌ വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പലതവണ പീഡിപ്പിച്ചതിനുമായി 10 വര്‍ഷം വീതം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. കൂടാതെ, കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതിന്‌ മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴ അടയ്‌ക്കാത്ത പക്ഷം എട്ടുവര്‍ഷം കഠിനതടവു കൂടി അനുഭവിക്കണം. പിഴ അടയ്‌ക്കുകയാണെങ്കില്‍ ബാലികയ്‌ക്ക്‌ കൈമാറണം. ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പരമാവധി 10 വര്‍ഷമായിരിക്കും കഠിനതടവ്‌.


2013 ഏപ്രിലിലാണ്‌ വീട്ടില്‍ അതിക്രമിച്ചുകയറി പതിനൊന്നുകാരിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചത്‌. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വിവരം ആരോടും പറഞ്ഞില്ല. പീന്നീട്‌ സ്‌കൂളില്‍ കൗണ്‍സിലിങിനിടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ്‌ വിവരങ്ങള്‍ മനസിലാക്കി ഇയാളെ അറസ്‌റ്റ്‌ ചെയ്യിച്ചത്‌. അറസ്‌റ്റിലായ ശേഷം കോടതി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയിരുന്നു. വിചാരണഘട്ടത്തിലാണ്‌ പിന്നീട്‌ ഇയാള്‍ അറസ്‌റ്റിലായത്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി.ബി വാഹിദ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K