24 January, 2020 12:48:46 PM


'സിഎഎയെ അനുകൂലിച്ചവർക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചു': ബിജെപി എംപിയ്ക്കെതിരെ കേസ്



മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം നിഷേധിച്ചുവെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവും ചിക്മംഗളൂര്‍ എം.പിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബിജെപി നേതാവ് ഗണേശന് എതിരെയും കേസ് എടുത്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനും മലപ്പുറം സ്വദേശിയുമായ കെ.ആർ സുഭാഷ് ചന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.


അതേസമയം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പകരം തനിക്കെതിരെ കേസെടുത്ത ഇടതുസർക്കാരിന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെ സമൂഹത്തിലെ എല്ലാവരും ഒന്നിക്കണമെന്ന് ശോഭ കരന്ത്‌ലജെ പ്രതികരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന ഒരു കൂട്ടം ഹിന്ദു കുടുംബങ്ങൾ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിക്കപ്പെട്ടുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ശോഭ കരന്ത്‌ലജെ ഇക്കാര്യം പരാമർശിച്ച് വിവാദ ട്വീറ്റ് ചെയ്തത്. കേരളം മറ്റൊരു കശ്മീരായി മാറുന്നുവെന്നും അവർ ട്വീറ്റിൽ പറഞ്ഞു.


ഒന്നാംപ്രതിയായാണ് കരന്ദ്‌ലാജെയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നതിനെതിരെ ഉള്ളതാണ് ഐപിസിയുടെ 153 (എ) വകുപ്പ്. തെറ്റായ വിവരത്തെ അടിസ്ഥാനമാക്കി കുറ്റിപ്പുറത്തെക്കുറിച്ച് എംപി നടത്തിയ ട്വീറ്റ് മതപരമായ ഐക്യത്തെ ബാധിക്കുമെന്നാണ് സുഭാഷ് ചന്ദ്രന്‍റെ പരാതിയിൽ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K