22 January, 2020 11:37:42 AM


അഞ്ച് വര്‍ഷം ദില്ലി ഭരിച്ച കെജ്‌രിവാളിന്‍റെ ആസ്തിയില്‍ വര്‍ധനവ് എട്ടു ലക്ഷം രൂപയില്‍ താഴെ



ദില്ലി: അഞ്ച് വര്‍ഷം ഡല്‍ഹി ഭരിച്ച അരവിന്ദ് കെജ്‌രിവാള്‍ സ്വത്ത സമ്പാദനത്തിലും മറ്റു രാഷ്ട്രീയക്കാര്‍ക്ക് മാതൃക. ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികളുടെ സ്വത്ത് വര്‍ധനയുണ്ടാകുന്ന രാഷ്ട്രീയക്കാര്‍ ജീവിക്കുന്ന നാട്ടില്‍ കെജ്‌രിവാളിന് ആകെയുള്ള സ്വത്ത് വര്‍ധന എട്ടു ലക്ഷം രൂപയില്‍ താഴെ. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന കെജ്‌രിവാള്‍ ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


2015ല്‍ പത്രിക നല്‍കുമ്പോള്‍ കെജ്‌രിവാളിന്റെ ജംഗമ സ്വത്ത് 2.26 ലക്ഷം രൂപയുടെതായിരുന്നു. 2020 ആയപ്പോള്‍ അതില്‍ 7,63,736 രൂപയുടെ വര്‍ധനവ് വന്നു. 9.95 ലക്ഷം രൂപയാണ് ഇപ്പോള്‍ ആസ്തി. കെജ്‌രിവാളിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമസ്വത്തില്‍ 41 ലക്ഷം രൂപയുടെ വര്‍ധനവുണ്ട്. അതേസമയം, കെജ്‌രിവാളിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥാവരസ്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മാറ്റം വന്നിട്ടില്ല.


കെജ്‌രിവാളിന്റെ പേരിലുള്ള ആസ്തിക്ക് 2105ല്‍ 92 ലക്ഷം രുപയുടെ മൂല്യമുണ്ടായിരുന്നു. നിലവില്‍ അവയ്ക്ക് 1.77 കോടിയുടെ മൂല്യമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ദിരപ്രസ്ഥം, ഗാസിയാബാദ്, എന്നിവിടങ്ങളില്‍ സ്ഥലമുണ്ട്. 1998ല്‍ 3.5 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണിവ. ഇവയുടെ നിലവിലെ മൂല്യം 1.4 കോടി രൂപയാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2015ല്‍ ഇതിന്റെ മൂല്യം 55 ലക്ഷമായിരുന്നു. ഹരിയാനയില്‍ വാങ്ങിയ ഭൂമിയുടെ മൂല്യം 37 ലക്ഷമാണെന്നും വ്യക്തമാക്കുന്നു.


2010ല്‍ കെജ്‌രിവാളും ഭാര്യ സുനിതയും കൂടി ഗുരുഗ്രാമില്‍ 61 ലക്ഷം രൂപയുടെ വസ്തു വാങ്ങി. ഇവയ്ക്ക് നിലവില്‍ ഒരു കോടി രൂപ വിലമതിക്കും. 2015ലും ഒരു കോടി രൂപയായിരുന്നു ഇതിന് മൂല്യമായി കാണിച്ചിരുന്നത്. സുനിതയുടെ ജംഗമ ആസ്തി 2015ലെ 15.28 ലക്ഷത്തില്‍ നിന്നും 41 ലക്ഷം കൂടി 57.07 ലക്ഷമായി. കെജ്‌രിവാളിന്റെ പേരില്‍ ബാധ്യതകളൊന്നുമില്ല. എന്നാല്‍ ഭാര്യയ്ക്ക് 2015ല 41 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. അത് ഇപ്പോഴില്ല. 2015ല്‍ ഭാര്യയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം 300 ഗ്രാമില്‍ നിന്ന് 320 ഗ്രാം ആയി ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K