20 January, 2020 07:36:36 PM


തിരുസ്വരൂപം പ്രതിഷ്ഠിച്ചു; അതിരമ്പുഴയിലേക്ക് ഭക്തജനപ്രവാഹം



അതിരമ്പുഴ: വിവിധ ദേശങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങൾ പ്രാർത്ഥനാ ഗീതങ്ങളാലപിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. തിരുസ്വരൂപ പ്രതിഷ്ഠക്കൊപ്പം ദേശക്കഴുന്നിന് തുടക്കം കുറിക്കുക കൂടി ചെയ്തതോടെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലേക്ക് ഭക്തജനപ്രവാഹമായി.


തിങ്കളാഴ്ച രാവിലെ 7.30നാണ് വലിയപള്ളിയിലെ പ്രധാന മദ്ബഹയിലെ നട തുറന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുറത്തെടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗതമായ സ്വർണാഭരണങ്ങൾ ചാർത്തിയ ശേഷം വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ തിരുസ്വരൂപം മോണ്ടളത്തിലേക്ക് എഴുന്നള്ളിച്ചു. ഈ സമയം ദേവാലയവും പരിസരവും തിങ്ങിനിറഞ്ഞ നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾ പ്രാർത്ഥനാ ഗീതങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു. മോണ്ടളത്തിലെ രൂപക്കൂട്ടിൽ തിരുസ്വരൂപം പ്രതിഷ്ഠിച്ചതോടെ നേർച്ച കാഴ്ചകൾ അർപ്പിക്കാൻ എത്തിയവരുടെ തിരക്കായി. വലിയ ഏലക്കാ മാലകളായിരുന്നു ഏറെയും. സ്വർണവും കാർഷിക വിളകളുമൊക്കെയായി ഭക്തജനങ്ങൾ എത്തിയിരുന്നു.


തിരുസ്വരൂപ പ്രതിഷ്ഠക്കു ശേഷം തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. തുടർന്ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചു. 24ന് രാത്രി വരെ ചെറിയപള്ളിയിലായിരിക്കും തിരുസ്വരൂപം. അന്നു വരെ പ്രധാന തിരുനാൾ തിരുക്കർമ്മങ്ങൾ ചെറിയപള്ളിയിൽ നടക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന ദേശ കഴുന്നിന് തുടക്കം കുറിച്ചതോടെ നാടെങ്ങും ഭക്തിതിയുടെ നിറവിലായി. ഇന്ന് തെക്കുംഭാഗത്തിന്‍റെ ദേശക്കഴുന്നാണ്. രാവിലെ 5.45ന് വലിയപള്ളിയിൽ തെക്കുംഭാഗത്തിന്റെ തിരുനാൾ കുർബാന നടന്നു. തുടർന്ന് കുടുംബാംഗങ്ങൾ കഴുന്നുകൾ ഏറ്റുവാങ്ങി ഭവനങ്ങളിൽ പ്രതിഷ്ഠിച്ചു.


വൈകുന്നേരം അഞ്ചു മണിയോടെ തെക്കുംഭാഗത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ചെറുപ്രദക്ഷിണങ്ങൾ ആരംഭിച്ചു. ദീപങ്ങൾ തെളിച്ചും വടക്കം പൊട്ടിച്ചും നാടെങ്ങും ദേശക്കഴുന്നിന് വരവേൽപു നൽകി. പ്രദക്ഷിണത്തോട് ഓരോ കുടുംബവും ചേരുകയും ചെറു പ്രദക്ഷിണങ്ങൾ വിവിധയിടങ്ങളിൽ സംഗമിക്കുകയും ചെയ്തതോടെ വിശ്വാസികളുടെ മഹാപ്രവാഹമായി മാറി പ്രദക്ഷിണം. നാളെ കിഴക്കുംഭാഗത്തിന്റെ ദേശക്കഴുന്ന് നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K