16 January, 2020 10:49:21 AM


എരുമേലിയില്‍ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍



എരുമേലി: കനകപ്പലത്ത്  ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മണിമല സ്വദേശി അനൂപ് ആർ നായരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ ഇയാളെ  മണിമലയിൽ വെച്ചാണ് പിടിയിലായത്.  കൊല്ലപ്പെട്ടയാളുടെ ഭാര്യയെ  ഭർത്താവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. മൃതദേഹം എത്തിക്കുന്നതിന് മുമ്പെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലിസ് ഇടപെട്ട്  ഇവരെ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.


കനകപ്പലം മൂന്ന് സെന്‍റ് കോളനിയിലാണ് സംഭവം. വളവനാട്ട് വിജയകുമാർ (വിജു – 41) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്‍റെ സിറ്റൗട്ടിൽ വെച്ചാണ്  വിജു കുത്തേറ്റ് കൊല്ലപ്പെട്ടത്.  തൊട്ടടുത്ത വീട്ടിലെ യുവതിയെ പ്രണയത്തിലൂടെ വിവാഹം ചെയ്ത് താമസമാക്കിയ മണിമല സ്വദേശിയായ ബസ്  ഡ്രൈവർ അനൂപ് ആർ നായർ (35) സംഭവത്തിന്‌ ശേഷം രക്തം പുരണ്ട പിച്ചാത്തിയുമായി  ഓടി രക്ഷപെട്ടു. ഇയാളുടെ  പുറകെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


നാട്ടുകാർ തിരികെ വന്നാണ് വിജുവിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാല് മുറിവുകളാണ് വിജുവിന്‍റെ ശരീരത്തുള്ളതെന്ന് പോലിസ് പറഞ്ഞു. വിജുവിന്‍റെ ഭാര്യയുമായി അനൂപ് അടുപ്പത്തിലായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് പോലിസ് പറയുന്നു. നാല് വർഷം മുമ്പാണ് വിജുവിന്‍റെ പിതാവ് ഗോപാലൻ മരിച്ചത് . കഴിഞ്ഞ ദിവസമായിരുന്നു  ചരമ വാർഷിക ദിനം. രാത്രിയിൽ ഇതിന്‍റെ ഭാഗമായി പ്രാർത്ഥന നടത്തിയ ശേഷം വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന വിജുവിനെ അനൂപ് വിളിച്ചുണർത്തി. കതക് തുറന്ന് പുറത്തിറങ്ങിയ വിഡുവിനെ സിറ്റൗട്ടിൽ വെച്ചാണ് ഇയാള്‍ കുത്തിയതെന്ന് പോലിസ് പറഞ്ഞു.


കൈവശം പിച്ചാത്തിക്കൊപ്പം വടിക്കമ്പും അനൂപ് കരുതിയിരുന്നു. ആദ്യം വടി ഉപയോഗിച്ച് വിജുവിനെ അടിച്ചു. ഇത് തടഞ്ഞതോടെ മല്പിടുത്തമായി. ഇതിനിടെയാണ് പിച്ചാത്തി ഉപയോഗിച്ച് കുത്തിയത്. വിജുവിന്‍റെ നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ രക്തം പുരണ്ട കത്തിയുമായി അനൂപ് ഓടിപ്പോവുകയായിരുന്നു. മണിമലയിൽ വെച്ച് പ്രതിയെ പോലിസ് കണ്ടെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു. നിഷയാണ് കൊല്ലപ്പെട്ട വിജുവിന്‍റെ  ഭാര്യ. വിശാൽ, വിശാഖ് എന്നിവരാണ്  മക്കൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K