28 December, 2019 10:07:39 AM


കാണക്കാരി അമ്പലക്കവലയില്‍ ഹോട്ടലിന് തീവെച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു



ഏറ്റുമാനൂര്‍ : കാണക്കാരി  അമ്പലക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീയിട്ടു. ഹോട്ടലുടമയും ഇയാളുടെ തന്നെ മറ്റൊരു ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവമെന്ന് പറയുന്നു. സംഘർഷത്തിനിടെ പൊള്ളലേറ്റ ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോതനല്ലൂർ പാലത്തടത്തിൽ അപ്പച്ചൻ എന്ന ദേവസ്യ (60), കാണക്കാരി പൊന്നമ്മാക്കൽ ബേബി എന്ന ടി.പി.തോമസ് (72) എന്നിവർക്കാണ് പൊള്ളലേറ്റത്. ദേവസ്യയുടേതാണ് അമ്പലക്കവലയിലെ ഹോട്ടൽ. ബേബിയുടെ വക കാണക്കാരി കവലയിലുള്ള കെട്ടിടത്തിൽ അപ്പച്ചൻ നടത്തി വന്ന ഹോട്ടൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർത്തിയിരുന്നു. ഹോട്ടൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള തർക്കമാണ് അമ്പലകവലയിലെ ഹോട്ടലിന്റെ തീവെപ്പിൽ കലാശിച്ചത്.


ശനിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. കന്നാസിൽ പെട്രോളുമായാണ് ബേബി അമ്പലകവലയിലെ ഹോട്ടലിൽ എത്തിയത്. അപ്പച്ചനുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇയാൾ കാഷ് കൗണ്ടറിലേക്ക് പെട്രോൾ ഒഴിച്ച്  തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൗണ്ടറിൽ നിന്ന് പടർന്ന തീയിൽ ഫ്രിഡ്ജ്, ടി വി തുടങ്ങിയവ കത്തിനശിച്ചു. തീ ആളിപടർന്നാണ് ഇരുവർക്കും പൊള്ളലേറ്റത്. കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമന സേനയും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K