04 December, 2019 05:53:28 PM


ക്വട്ടേഷന്‍ സംഘവും കഞ്ചാവ് മാഫിയയും വിലസുന്നു; നോക്കുകുത്തികളായി പോലീസ്

സീതത്തോട് : സീതത്തോട് മേഖലയില്‍ ക്വട്ടേഷന്‍ സംഘവും കഞ്ചാവ് മാഫിയയും ഉണ്ടെന്നറിഞ്ഞിട്ടും പോലീസ്  നടപടിയൊന്നുമെടുക്കുന്നില്ലെന്ന് നാട്ടുകാര്‍. സീതത്തോട് സ്വകാര്യ ബസ് കണ്ടക്ടറായ തേക്കുംമൂട് വേങ്ങനില്‍ക്കുന്നതില്‍ സതീശനെ മുഖം മൂടി അണിഞ്ഞ നാലംഗ ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ആരെക്കെയെന്ന് വ്യക്തമായി പോലീസിന് അറിയാമെങ്കിലും നടപടികള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്  ആക്രമണം നടന്നത്. ഇതുവരെ സംഘത്തെ പിടികൂടാനോ, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുക്കാനോ പോലീസിനായിട്ടില്ല. ഫൊറന്‍സിങ് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി കാര്‍ പരിശോധിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഇതുമൂലം സന്ധ്യ കഴിഞ്ഞാല്‍ ഇരു കൂട്ടരെയും പേടിച്ചു പുറത്തിറങ്ങാന്‍ ജനം ഭയക്കുന്നു.

കക്കാട് പാലത്തിനു സമീപം ആള്‍താമസം ഇല്ലാത്ത സ്ഥലത്തു വച്ച് ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ കുറുക്കിട്ട് തടഞ്ഞായിരുന്നു ആക്രമണം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ സതീശന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K