21 November, 2019 08:55:56 PM


വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അധ്യാപകന് പിന്നാലെ ഡോക്ടര്‍ക്കും സസ്പെന്‍ഷന്‍



തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നു ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകളായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്.


പാമ്പ് വിഷത്തിനുള്ള പ്രതിരോധമരുന്നായ ആന്‍റിവെനം നല്‍കാന്‍ രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും ഡോക്ടര്‍ അനുമതി ചോദിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതു കൊണ്ടാണ് ആന്‍റിവനം നല്‍കാത്തതെന്ന് ചികിത്സിച്ച ഡോക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.  


കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നത് കുട്ടിയുടെ ജീവന് ആപത്തായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര ചെയ്യാനുള ശേഷി താലൂക്ക് ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ കുട്ടിക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞിട്ടും താലൂക്ക് ആശുപത്രിയില്‍ നിന്നും കുട്ടിയെ പറഞ്ഞുവിട്ടത് ഡോക്ടറുടെ വീഴ്ചയാണ്. ഈ വിവരം രക്ഷിതാക്കളെ അറിയിക്കാത്തതും ഡോക്ടറുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തുന്നു.  രക്ഷിതാക്കളുടെ അനുമതിയില്ലാത്തതിനാല്‍ ആന്‍റിവെനം കൊടുക്കുന്നില്ല എന്ന് ഡോക്ടര്‍ ഇന്നലെ തന്നെ ആശുപത്രി രേഖകളില്‍ എഴുതി വെച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K