17 November, 2019 03:51:37 PM


പള്ളി നിര്‍മ്മിക്കാന്‍ ഭൂമി സ്വീകരിക്കില്ല;​ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും



ദില്ലി: അയോദ്ധ്യവിധിക്കെതിരെ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. മസ്ജിദ് നിര്‍മാണത്തിനായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് നിലപാടെടുത്തു. പുനഃപരിശോധാ ഹര്‍ജി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സുന്നി വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ യോഗം ബഹിഷ്ക്കരിച്ചിരുന്നു.


പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി അടക്കം വ്യക്തിനിയമ ബോര്‍ഡിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം. സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നു വയ്ക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായത്.


കാലാവധി പൂര്‍ത്തിയാക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഏകകണ്ഠമായി വിധി പറഞ്ഞത്. അയോദ്ധ്യയിലെ 2.77 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് തര്‍ക്കം നിലനിന്നിരുന്നത്. നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ എന്നിവര്‍ തമ്മിലായിരുന്നു തര്‍ക്കം. അയോദ്ധ്യയിലെ തര്‍ക്കഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കണമെന്നും മുസ്ലീം വിഭാഗങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നുമായിരുന്നു സുപ്രീംകോടതി വിധി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K